സോളാര്‍ റിപ്പോര്‍ട്ട്, കമ്മിഷന്‍ കണ്ടെത്തിയ പ്രാഥമിക കാര്യങ്ങളാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയതെന്ന്

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ മുന്‍സര്‍ക്കാര്‍ നിശ്ചയിച്ച ജുഡിഷ്യല്‍ അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ കാര്യങ്ങളും റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചാല്‍ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെ ജനങ്ങളെ അറിയിച്ചത് എന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍.

ഫേസ്ബുക് പോസ്റ്റിലൂടെയാണ് എം.വി. ജയരാജന്റെ പ്രതികരണം. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതാവട്ടെ സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനവും അല്ലെന്നും ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എം വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജുഡീഷ്യൽ അന്വേഷണറിപ്പോർട്ടും
നടപടിക്രമങ്ങളും
===========================
സോളാർ കേസുമായി ബന്ധപ്പെട്ട ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതോടെ കേരളത്തിലെ കോൺഗ്രസ്സാകെ നിലയില്ലാക്കയത്തിലായ സ്ഥിതിയാണ്. ഈ റിപ്പോർട്ടിനും സാധാരണ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റേതു പോലെ അകാലചരമമായിരിക്കും എന്ന് മുൻവിധി കല്പിച്ചിരിക്കുമ്പോഴാണ്, പിണറായി സർക്കാർ റിപ്പോർട്ട് പ്രാധാന്യത്തോടെ പരിഗണിച്ചത്. നാടിനോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള ഒരുസർക്കാരിന് അങ്ങനെയേ സാധിക്കൂ.
മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ജനങ്ങളെ അറിയിച്ചത് സർക്കാരിന്റെ കണ്ടെത്തലല്ല; മുൻസർക്കാർ നിശ്ചയിച്ച ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയ കാര്യങ്ങളാണ്. ഒരു ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചാൽ ചെയ്യേണ്ടുന്ന പ്രാഥമിക കാര്യങ്ങളുമാണ് ശ്രീ.പിണറായി വിജയൻ ജനങ്ങളെ അറിയിച്ചത്. അത് സർക്കാരിന്റെ ഉത്തരവാദിത്തവുമാണ്. അതാവട്ടെ സർക്കാർ ഏകപക്ഷീയമായി എടുത്ത തീരുമാനവും അല്ല. നിയമവിഭാഗവുമായി ചർച്ചചെയ്താണ് തീരുമാനത്തിലെത്തിയത്.
അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്നതുമായിട്ടുള്ള നിയമത്തിൽ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ വെയ്ക്കണമെന്ന് പറയുന്നുണ്ട്. അത് ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നതാണ്. എന്നാൽ അത് എങ്ങനെയാണ് അവതരിപ്പിക്കേണ്ടത്..? അവിടെയാണ് തെറ്റിദ്ധാരണ ചിലർ പരത്തുന്നത്. അത് മാറ്റാൻ നമുക്ക് സാധിക്കണം. ലക്ഷങ്ങൾ ചെലവഴിച്ചാണ് ഒരു അന്വേഷണക്കമ്മിഷന് ഓഫീസ് ഉൾപ്പടെയുള്ള ആവശ്യമായ സൗകര്യം സർക്കാരുക്കുന്നത്. അതുകൊണ്ടുതന്നെ ആ റിപ്പോർട്ട് നിയമസഭയിൽ വെയ്ക്കുമ്പോൾ അന്വേഷണ കമ്മീഷന്റെ ശുപാർശകളിന്മേൽ എടുത്ത നടപടിയുടെ റിപ്പോർട്ട് സഹിതമാണ് അവതരിപ്പിക്കേണ്ടത്. അതാണ് ശരിയായരീതി. എന്നാൽ പലപ്പോഴും ഇത്തരം റിപ്പോർട്ടുകൾക്ക് പുല്ലുവില കല്പിക്കുകയും ആറ് മാസത്തിനിടെ ഏതെങ്കിലും ഘട്ടത്തിൽ നിയമസഭയിൽ അവതരിപ്പിച്ച് റിപ്പോർട്ടിനെ വിസ്മൃതിയുടെ പാതാളക്കുഴിയിലേക്ക് താഴ്ത്തുകയുമാണ് ചെയ്യാറ്. എന്തായാലും ഇതുവരെ പുലർത്തിപ്പോന്ന തെറ്റിന്റെ വഴിയെ അല്ല ഈ സർക്കാർ നിങ്ങുന്നത്. നിയമസഭയുടെ മേശപ്പുറത്തുവെയ്ക്കാൻ മാത്രമായി ഒരു അന്വേഷണ റിപ്പോർട്ടിനായിരുന്നെങ്കിൽ റിട്ടയേർഡ് ജസ്റ്റിസ് ഇത്രകഷ്ടപ്പെട്ട് അന്വേഷണം നടത്തേണ്ട കാര്യമുണ്ടായിരുന്നില്ല. കമ്മീഷൻ ശുപാർശകളിന്മേൽ എടുത്ത നടപടി അടക്കമാണ് നിയമസഭയിൽ റിപ്പോർട്ട് വെയ്ക്കാൻ പോകുന്നത്. ഇത് യഥാർത്ഥ ശരിയുടെ തുടക്കമാവട്ടെ.

Top