കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഎം.
ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.
കൊലപാതകം ദൗർഭാഗ്യകരമാണ്. കൊലപാതകത്തെ സിപിഎം അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി മാതൃകപരമായ ശിക്ഷ നല്‍കണമെന്നും ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇതില്‍ എന്തെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ പിന്നീട് പാര്‍ട്ടിയിലുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യുഡിഎഫ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.