എം ശിവശങ്കർ ആറാം പ്രതി; ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു

ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആറാം പ്രതിയാക്കികൊണ്ടാണ് കസ്റ്റംസ് കുറ്റപത്രം തയ്യാറാക്കിയത്.  സാമ്പത്തിക കുറ്റക്യത്യങ്ങൾക്കുള്ള കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. കേസിൽ ആറ് പ്രതികളാണുള്ളത്. സരിത് പി.എസ് രണ്ടാം പ്രതി, സ്വപ്‌ന സുരേഷ് മൂന്നാം പ്രതി, സന്ദീപ് നായർ നാലാം പ്രതി, സന്തോഷ് ഈപ്പൻ അഞ്ചാം പ്രതി എന്നിങ്ങനെയാണ് കുറ്റം ചാർത്തപ്പെട്ടിരിക്കുന്നത്.

സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും ഇത് ലൈഫ് മിഷൻ അഴിമതിയിലുടെ കിട്ടിയ കമ്മീഷനായിരുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കി. ശിവശങ്കർ സംസ്ഥാന ഇന്റലിജൻസ് വിവരങ്ങൾ സ്വപ്നക്ക് ചോർത്തി നൽകിയെന്നും ലൈഫ് യുണിടാക്ക് കമ്മീഷൻ ഇടപാടിന്റെ സൂത്രധാരൻ ശിവശങ്കറാണെന്നും കുറ്റപത്രത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറൻസി കടത്തിയെന്ന സ്വപ്ന മൊഴി നൽകിയിരുന്നു. ഈ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തിലുണ്ട്.

 

Top