ഡാമുകള്‍ തുറന്നതാണ് പ്രളയകാരണമെന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് എം.എം മണി

mm mani

തിരുവനന്തപുരം: ഡാമുകള്‍ തുറന്ന് ജലം ഒഴുക്കി വിട്ടതാണ് സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തിന് കാരണമെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മന്ത്രി എം.എം മണി.

സംസ്ഥാനത്തെ മഴയുടെ സാധ്യത പ്രവചിക്കുന്ന ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ കാലാവസ്ഥാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് കെ.എസ്.ഇ.ബി യിലെ ജലസംഭരണികളില്‍ ജലം ശേഖരിക്കുന്നതും ജലത്തിന്റെ ഉപയോഗം കണക്ക് കൂട്ടുന്നതെന്ന് മന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഡാമുകള്‍ തുറന്ന് ജലം ഒഴുക്കി വിട്ടതാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണമെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കാത്തത്.

സംസ്ഥാനത്തെ മഴയുടെ സാധ്യത പ്രവചിക്കുന്ന ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ കാലാവസ്ഥാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് കെ.എസ്.ഇ.ബി യിലെ ജലസംഭരണികളില്‍ ജലം ശേഖരിക്കുന്നതും ജലത്തിന്റെ ഉപയോഗം കണക്ക് കൂട്ടുന്നതും.

ഈ വര്‍ഷം സംസ്ഥാനത്ത് പൊതുവില്‍ സാധാരണ തോതിലാകും മഴ ലഭിക്കുക എന്നും ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നല്ല മഴയുണ്ടാവും എന്നുമായിരുന്നു I M D യുടെ പ്രവചനം. ഇപ്പോഴുണ്ടായ പേമാരിയെ കുറിച്ചുള്ള അറിയിപ്പ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബാണ് I MD നല്‍കിയത്.

സംസ്ഥാനത്ത് പെയ്ത മഴയുടെ തോത് പരിശോധിച്ചാല്‍ 2018 ആഗസ്റ്റ് 7 വരെയുള്ള ശരാശരി 13.8 മില്ലിമീറ്ററില്‍ നിന്നും ഉയര്‍ന്ന് 128.6 മില്ലിമീറ്റര്‍ വരെ ഉയര്‍ന്നതായി കാണാവുന്നതാണ്. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ആഗസ്റ്റ് 16ന് 295 മില്ലിമീറ്റര്‍ മഴയാണ് ചെയ്തത്.

മഴ ശക്തിപ്പെടുന്നതും ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ജൂലൈ 25 ന് കെ.എസ്.ഇ.ബി സി.എം.ഡിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകളും നടപടികളും സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുകയും നടപടിക്രമങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.

ഇടുക്കി ഡാമില്‍ ട്രയല്‍ റണ്‍ നടത്താനും വെള്ളം ഒഴുകുന്ന പ്രദേശങ്ങള്‍ മനസ്സിലാക്കി ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കാനും തീരുമാനിച്ചു. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വെള്ളത്തിന്റെ നിരപ്പ് 2390 അടി ആകുമ്‌ബോള്‍ തന്നെ ആദ്യ മുന്നറിയിപ്പ് നല്‍കാനും 2395 ന് അടുത്ത അറിയിപ്പ് നല്‍കാനും 2399 ന് അന്തിമ അറിയിപ്പ് നല്‍കി വെള്ളം തുറന്ന് വിടാനും തീരുമാനിച്ചതനുസരിച്ചാണ് ഇടുക്കി ചെറുതോണി ഡാം തുറന്ന് ആഗസ്റ്റ് 9 ന് ജലം ഒഴുക്കി വിട്ടത്.

ഈ പേമാരി ക്കാലത്ത് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടി വരെയെത്തുകയും അവിടെ നിന്നും അധികമായ ജലം ഇടുക്കിയിലേക്ക് ഒരു സെക്കന്റില്‍ ഏകദേശം 650 ഘനമീറ്റര്‍ എന്ന അളവില്‍ വരെ ഒഴുക്കി വിടുകയും ചെയ്തു.

ഈ അവസരങ്ങളില്‍ ഡാമിന്റെ സുരക്ഷിതത്വത്തിനായി ഇടുക്കിയില്‍ നിന്നും പുറത്തേക്ക് ഒഴുക്കിയ വെള്ളത്തിന്റെ അളവ് ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഡാമിലേക്ക് 2500 ക്യുബിക് മീറ്റര്‍ പെര്‍ സെക്കന്റ് എന്ന തോതില്‍ വരെ വെള്ളം ഒഴുകിയെത്തിയെങ്കില്‍ പുറത്തേക്ക് ഒഴുക്കിവിട്ടത് പരമാവധി 1600 കുബിക് മീറ്റര്‍ പെര്‍ സെക്കന്റ് വരെ ആയിരുന്നു.

അതേ സമയം ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും 7500 ക്യുബിക് മീറ്റര്‍ ഒരു സെക്കന്റില്‍ എന്ന തോതില്‍ ജലം ഒഴുക്കി കളയേണ്ടി വന്നത് സൂചിപ്പിക്കുന്നത് പെരിയാറിന്റെയും മറ്റും വൃഷ്ടി പ്രദേശങ്ങളിലും സമതലങ്ങളിലും ലഭിച്ച അമിത മഴ കൂടിയാണ് പെരിയാറിലും സമീപ പ്രദേശങ്ങളിലും വലിയ തോതില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായതെന്ന് കാണാം.

സാധാരണ ഗതിയില്‍ ചെയ്യുന്ന മഴയുടെ 20 – 22 ശതമാനം വഹിക്കാനുള്ള ശേഷിയാണ് ഇടുക്കി സംഭരണിക്ക് ഉള്ളത്. എന്നാല്‍ മഴയുടെ അളവ് വന്‍തോതില്‍ കൂടുമ്‌ബോള്‍ ആകെ പെയ്ത മഴയുടെ 10 – 12 ശതമാനം വെള്ളമേ സംഭരണിയില്‍ ശേഖരിക്കാന്‍ കഴിയൂ.ഇടുക്കിയില്‍ പരമാവധി ജലനിരപ്പ് 2017 ജൂലൈയില്‍ 2320 അടിയും ആഗസ്റ്റില്‍ 2344 അടിയും രേഖപ്പെടുത്തിയിരുന്നത് എങ്കില്‍ 2018 ല്‍ അത് യഥാക്രമം 2395 ഉം 2400 ആയി ഉയര്‍ന്ന് എന്ന് കൂടി കാണാം.

ഇടമലയാര്‍ ഡാമിന്റെ പരമാവധി ജലനിരപ്പ് 169 മീറ്ററും സംഭരണ ശേഷി 1090 മില്യണ്‍ ക്യുബിക് മീറ്ററുമാണ്. 2018 ആഗസ്റ്റ് 9 ന് ജലനിരപ്പ് 169.95 മീറ്റര്‍ ആയപ്പോള്‍ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി.

പദ്ധതി പ്രദേശത്തെ മഴയ്ക്ക് പുറമേ തമിഴ്‌നാട്ടിലെ നീരാര്‍ കൂടാതെ വച്ചുമരം എന്നിവിടങ്ങളില്‍ നിന്നുള്ള അധിക ജലത്തിന്റെ ഒരു ഭാഗവും ഇടമലയാര്‍ ഡാമില്‍ എത്തിയിട്ടുണ്ട്. ഇപ്രകാരം 1800 കുബിക് മീറ്റര്‍ എന്ന തോതില്‍ ജലം ഒഴുകി എത്തിയപ്പോള്‍ ഒരു സെക്കന്റില്‍ ഇടമലയാറില്‍ നിന്ന് തുറന്ന് വിട്ടത് പരമാവധി 1500 ക്യുബിക് മീറ്ററാണ്.

ബാണാസുര സാഗര്‍ ഡാമിന്റെ സംഭരണ ശേഷി 209. 18 മില്യണ്‍ ക്യുബിക് മീറ്ററും പരമാവധി ജലനിരപ്പ് 775.60 മീറ്ററും ആണ്. മണ്ണ് കൊണ്ട് നിര്‍മ്മിച്ച (എര്‍ത്തേണ്‍ ഡാം) എന്ന വിഭാഗത്തിലാണ് ബാണാസുര സാഗര്‍ അണക്കെട്ട്. സംഭരണ ശേഷിയില്‍ കൂടുതല്‍ ആയുള്ള ജലം പുറത്ത് വിടുന്നത് കോണ്‍ക്രീറ്റ് നിര്‍മിത സ്പില്‍ വേ വഴിയാണ്. പദ്ധതി പ്രദേശത്ത് ജൂലൈ മാസം 15 മുതല്‍ തന്നെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ ഗേറ്റുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കി വിട്ടിരുന്നു.

ഇതു സംബന്ധിച്ച അറിയിപ്പുകള്‍ അധികാരികളെ യഥാസമയം അറിയിക്കുകയും പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആഗസ്റ്റ് 9 ആയപ്പോഴേക്കും പദ്ധതി പ്രദേശത്ത് 442 മില്ലിമീറ്റര്‍ വരെ മഴ പെയ്തതിനെ തുടര്‍ന്ന് കൂടുതല്‍ ജലം ഡാമില്‍ നിന്നും ഒഴുക്കിവിട്ടു തുടങ്ങി. അത് വരെയായി ദിവസത്തില്‍ ശരാശരി 6 മുതല്‍ 8 ക്യുബിക് മീറ്റര്‍ പെര്‍ സെക്കന്റ് എന്ന കണക്കിലാണ് ഡാമിലേക്ക് നീരൊഴുക്ക് വന്നതെങ്കില്‍ ആഗസ്റ്റ് 15, 16, 17 തിയതികളില്‍ അത് 18.5 ക്യുബിക് മീറ്റര്‍ വരെ ജലം ഒരു സെക്കന്റില്‍ ഒഴുകിയെത്താന്‍ തുടങ്ങി. ഇത്തരത്തില്‍ വലിയ തോതില്‍ ജലനിരപ്പ് ഡാമില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ വളരെ അടിയന്തിരമായി കൂടുതല്‍ തുറന്ന് ജലം ഒഴുക്കിക്കളയേണ്ടി വന്നു. ഇത്തരമൊരു അടിയന്തിര സാഹചര്യമുണ്ടായത് ഇ-മെയില്‍ മുഖാന്തിരവും വാട്ട്‌സാപ്പ് സന്ദേശത്തിലൂടെയും ജില്ലാ ഭരണാധികാരികളെ അറിയിക്കുകയും ചെയ്തു.
മണ്ണ് കൊണ്ട് നിര്‍മ്മിച്ച ഡാമായതിനാല്‍ പരമാവധി സംഭരണ ശേഷിയില്‍ കൂടുതല്‍ ജലം തടഞ്ഞ് നിര്‍ത്തുന്നത് ഡാമിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് വളരെ അടിയന്തിരമായി ഗേറ്റുകള്‍ തുറക്കേണ്ടി വന്നത്. ഇക്കാലയളവില്‍ ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കി വിട്ട വെള്ളത്തിന്റെ അളവ് 230 മില്യണ്‍ ക്യുബിക് മീറ്ററാണ്.

ശബരിഗിരി ജല വൈദ്യുത പദ്ധതിയിലേക്ക് ജലമെത്തിക്കുന്ന രണ്ട് റിസര്‍വയറുകളാണ് കക്കിയും പമ്ബയും. വിവിധ ഓഗ് മെന്റേഷന്‍ പദ്ധതികളായ കുളളാര്‍, മീനാര്‍ , ഗവി, അപ്പര്‍ മൂഴിയാര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ജലവും ഇവിടെ എത്തിച്ചേരും. പമ്ബയിലെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും സംഭരണ ശേഷി 39.22 മില്യണ്‍ കുബിക്ക് മീറ്ററും കക്കിയിലേത് യഥാക്രമം 981.46 ഉം ശേഷി 455.02 ഉം ആണ്.

ആനത്തോട് ഡാമിലെ സ്പില്‍വേ വഴിയാണ് കക്കിയിലെ ജലം പുറത്തേക്ക് കളയുന്നത്. വളരെയധികം വിസ്തൃതിയുള്ള പ്രദേശത്തെ കനത്ത മഴ കാരണം ജലനിരപ്പ് വളരെ പെട്ടെന്ന് ഉയരാറുണ്ട്. ഇങ്ങനെ വരുന്ന അധിക ജലം ആനത്തോട്, പമ്ബ എന്നിവിടങ്ങളിലെ സ്പില്‍വേ വഴി പമ്ബാ നദിയിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്തത്. ഡാം തുറക്കുന്നതിന് മുന്നോടിയായി ജില്ലാ ഭരണാധികാരികളെ അറിയിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി ആഗസ്റ്റ് 15,16, 17 തീയതികളില്‍ ശരാശരി 295 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചിട്ടുണ്ട്.

ഷോളയാര്‍ പദ്ധതിയില്‍ നിന്നും പുറത്ത് വരുന്ന വെള്ളമാണ് പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ സംഭരിക്കുന്നത്. കൂടാതെ കുരിയാര്‍കുട്ടി – കാരപ്പാറ , തമിഴ് നാട്ടിലെ പറമ്ബിക്കുളം എന്നിവിടങ്ങളില്‍ നിന്നുള്ള അധിക ജലവും ഈ ഡാമിലാണ് എത്തിച്ചേരുന്നത്. ഡാമിന്റെ പരമാവധി ജലനിരപ്പ് 423.98 മീറ്ററും സംഭരണ ശേഷി 32 മില്യണ്‍ ക്യുബിക് മീറ്ററും ആണ്.

പദ്ധതി പ്രദേശത്തെ കനത്ത മഴയും ഡാമിന് മുകളില്‍ നിന്നുള്ള മറ്റിടങ്ങളില്‍ നിന്നുളള വലിയ തോതിലുള്ള നീരൊഴുക്കും ഡാം നിറഞ്ഞ് കഴിയുന്ന അവസ്ഥയുണ്ടായി. സ്പില്‍വേ വഴി പരമാവധി ഒഴുക്കി വിടാന്‍ സാധിക്കുന്നത് 2265 ക്യുബിക് മീറ്റര്‍ പെര്‍ സെക്കന്റ് മാത്രമാണ്. പറമ്ബിക്കുളം പദ്ധതിയില്‍ നിന്ന് മാത്രം 1132 ക്യുബിക് മീറ്റര്‍ വെള്ളം ഒരു സെക്കന്റില്‍ ഒഴുകിയെത്തുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതോടൊപ്പം അപ്പര്‍ ഷോളയാര്‍, കാരപ്പാറ, കുരിയാര്‍കുട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള അധിക ജലവും കൂടി എത്തിച്ചേര്‍ന്ന സാഹചര്യം പൊരിങ്ങല്‍ക്കുത്ത് അണക്കെട്ട് നിറഞ്ഞ് കവിയുന്ന അവസ്ഥയിലേക്ക് നയിച്ചത്.

ഡാമുകള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിച്ചും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കത്തക്ക തരത്തില്‍ ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തെയും ദുരന്തനിവാരണ അതോറിറ്റിയെയും മറ്റും യഥാസമയം അറിയിച്ചിട്ടും അനുമതി നേടിയതിന് ശേഷമാണ് ഡാമുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിട്ടതെന്ന വിവരം കൂടി അറിയിക്കുകയാണ്.

Top