ന്യൂഡൽഹി: കെപിസിസി അധ്യക്ഷനായി എം.എം.ഹസൻ തുടരുമെന്ന് ഹൈക്കമാന്‍ഡ്. സംഘടനാ തെരഞ്ഞെടുപ്പ് വരെ ഹസനെ അധ്യക്ഷനാക്കി നിലനിർത്താനാണ് നേതൃത്വത്തിന്റെ തീരുമാനമെന്ന് കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാൻഡ് പ്രതിനിധി മുകുൾ വാസ്നിക് വ്യക്തമാക്കി. വി.എം.സുധീരനു പകരക്കാരനായാണ് ഹസൻ അധ്യക്ഷ സ്ഥാനത്തേക്ക് താത്കാലിക ചുമതലയിൽ എത്തുന്നത്.
ഹസനെ അധ്യക്ഷനായി നിലനിർത്തുന്നതിനുള്ള ഹൈക്കമാൻഡ് നിർദേശത്തിന് പാർട്ടിയിൽ വലിയ എതിർപ്പുയർന്നില്ലെന്നാണു സൂചന. എ ഗ്രൂപ്പ് നേതാക്കളും ഐഗ്രൂപ്പിലെ ഏതാനും നേതാക്കളും നീക്കത്തെ പിന്തുണച്ചു. ഡിസിസി പ്രസിഡന്റുമാരും ഹസനു പിന്തുണ നൽകി.
മുതിർന്ന നേതാവ് എ.കെ.ആന്റണിയും ഹസനെ പിന്തുണച്ചു. അടിക്കടി കെപിസിസി പ്രസിഡന്റിനെ മാറ്റുന്നത് പാർട്ടിക്കു ഗുണം ചെയ്യില്ലെന്ന ആന്റണിയുടെ നിർദേശവും പാർട്ടി സംഘടനാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതും കണക്കിലെടുത്ത് ഹസനെ അധ്യക്ഷ സ്ഥാനത്തു നിലനിർത്താൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു.