M K Damodaran-against-government

കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ സര്‍ക്കാരിനെതിരായ കേസില്‍ ക്വാറി ഉടമകള്‍ക്കായി ഹാജരാകും. അഞ്ചു ഹെക്ടറില്‍ താഴെയുളള ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ക്വാറി ഉടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് ദാമോദരന്‍ നാളെ ഹാജരാകുന്നത്.

നേരത്തെ ഇതര സംസ്ഥാന ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനായി എം.കെ ദാമോദരന്‍ ഹാജരായത് ഏറെ വിവാദമായിരുന്നു. പ്രതിപക്ഷം ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരിനെതിരെയുളള കേസല്ല ഇതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസില്‍ പ്രതിയായ ഐഎന്‍ടിയുസി നേതാവിന് വേണ്ടിയും ഹാജരായിരുന്നു. സര്‍ക്കാരിനെതിരായ കേസാണ് ഇതെങ്കില്‍ അന്വേഷിക്കുമെന്നും നടപടി എടുക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു. ഓണത്തിന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കശുവണ്ടി കോര്‍പറേഷനില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് ദാമോദരന്‍ ഹാജരായത്.

പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് എതിര്‍കക്ഷിയാകുന്ന ക്വാറി ഉടമകളുമായുളള കേസില്‍ ദാമോദരന്‍ അവര്‍ക്കായി ഹാജരാകുന്നത്. കണ്ണൂരിലെ രണ്ടു ക്വാറികളും പത്തനംതിട്ടയിലെ ഒരു ക്വാറിയുമാണ് പരിസ്ഥിതി അനുമതി ഇല്ലാത്തതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയത്. ഇതിനെതിരെ ഉടമകള്‍ നല്‍കിയ അപ്പീല്‍ നാളെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കുന്നത്. നേരത്തേയും ഈ കേസില്‍ ദാമോദരന്‍ ഹാജരായിരുന്നു.

Top