‘ശ്രീകുമാരന്‍ തമ്പി നേരിട്ട മാനസിക വിഷമത്തില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു’; ബി കെ ഹരിനാരായണന്‍

തിരുവനന്തപുരം: ശ്രീകുമാരന്‍ തമ്പി നേരിട്ട മാനസിക വിഷമത്തില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നുവെന്ന് ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍. ഇന്നലെ മാധ്യമങ്ങളിലൂടെയാണ് ഞാന്‍ വിഷയം അറിയുന്നത്. അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ എന്നെ വിളിച്ച് ആവശ്യപ്പെട്ടതുകൊണ്ടും അതെന്റെ തൊഴിലായതുകൊണ്ടുമാണ് പാട്ടെഴുതിയത്. മേല്‍കമ്മറ്റിയാണ് ഇതില്‍ അന്തിമ തീരുമാനം എടുക്കുക എന്നും അറിയിച്ചു. ഒക്ടോബര്‍ 25ഓടെയാണ് ഞാന്‍ പാട്ട് എഴുതി കൊടുക്കുന്നത്. സച്ചിദാനന്ദന്‍ ആദ്യവും പിന്നീട് മേല്‍കമ്മറ്റിയും പറഞ്ഞ തിരുത്തലുകള്‍ ഞാന്‍ വരുത്തിയിട്ടുണ്ട്. എഴുത്ത് ശരിയായിട്ടുണ്ട് ഇനി സംഗീതം നല്‍കുകയാണ് വേണ്ടതെന്നും പാട്ടാകുമ്പോള്‍ ഇത് എങ്ങനെ എന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കമ്മറ്റിയാണെന്നുമാണ് അവസാനം എനിക്ക് അറിയാന്‍ കഴിഞ്ഞത്.

താരകരൂപിണി പോലെ പ്രണയത്തിന്റെ ഏറ്റവും ഉന്നതമായ പാട്ടുകള്‍ മലയാളത്തിന് സമ്മാനിച്ച വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി. വ്യക്തി എന്ന നിലയിലും കവി, ഗാനരചയിതാവ് എന്നീ നിലകളിലും അദ്ദേഹത്തോട് ബഹുമാനമുണ്ട്. അദ്ദേഹം എഴുതിയ ഏതൊരു വരിയേക്കാളും എത്രയോ താഴെയാണ് ഞാന്‍ എഴുതിയ വരികള്‍. ഞങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പാട്ട് ഒരു പാഠപുസ്തകമാണ്. എന്റെ പേര് വലിച്ചിഴച്ചതില്‍ വലിയ വിഷമമുണ്ട്. പാട്ടെഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രീകുമാരന്‍ തമ്പിയ്‌കൊപ്പമാണ്.

Top