ലിഡിയ ഡി വേഗ അന്തരിച്ചു

ഏഷ്യന്‍ സ്പ്രിന്റ് റാണി എന്ന നിലയില്‍ പ്രശസ്തിനേടിയ കായികതാരം ലിഡിയ ഡി വേഗ അന്തരിച്ചു. 57 വയസ്സായിരുന്നു. ഫിലിപ്പീന്‍സിന്റെ അഭിമാനതാരമായിരുന്നു ലിഡിയ ഡി വേഗ. 1980 കളില്‍ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വനിതാ കായികതാരമായിരുന്ന ലിഡിയ കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

100 മീറ്ററിലും 200 മീറ്ററിലും മത്സരിച്ച് നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പി.ടി.ഉഷയുടെ സുവര്‍ണ കാലഘട്ടത്തിലെ പ്രധാന എതിരാളിയായിരുന്നു ലിഡിയ. ലിഡിയയും ഉഷയും തമ്മിലുള്ള അതിവേഗ പോരാട്ടം 1980-ല്‍ അത്‌ലറ്റിക്‌സ് വേദികളെ ആവേശം കൊള്ളിച്ചിരുന്നു. 11.28 സെക്കന്‍ഡാണ് 100 മീറ്ററിലെ താരത്തിന്റെ മികച്ച സമയം. 200 മീറ്ററില്‍ ഇത് 23.35 സെക്കന്‍ഡാണ്‌

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുകളില്‍ നാല് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ലിഡിയ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടി. ദക്ഷിണേഷ്യന്‍ ഗെയിംസിലും സാന്നിധ്യമറിയിച്ച താരം ഒന്‍പത് സ്വര്‍ണവും രണ്ട് വെള്ളിയും നേടി.

100, 200 മീറ്ററുകളിലല്ലാതെ 4×400 മീറ്ററിലും ലോങ് ജംപിലും ലിഡിയ പങ്കെടുത്തിട്ടുണ്ട്. 1987-ല്‍ ജക്കാര്‍ത്തയില്‍ വെച്ച് നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ലോങ്ജംപില്‍ ലിഡിയ സ്വര്‍ണം നേടിയിരുന്നു. 1984, 1988 ഒളിമ്പിക്‌സുകളിലും പങ്കെടുത്തു. 1994-ല്‍ മത്സരരംഗത്തുനിന്ന് വിരമിച്ചു.

Top