ബീഹാറില്‍ വിറകിന് പകരം സ്‌കൂളിലെ ബെഞ്ചുകള്‍ ഉപയോഗിച്ച് ഉച്ചഭക്ഷണം തയ്യാറാക്കി, അന്വേഷണം

പട്‌ന: ബീഹാറില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കാനായി വിറകിന് പകരം സ്‌കൂളിലെ ബെഞ്ചുകള്‍ ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണം. പട്‌നയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഉച്ച ഭക്ഷണം തയ്യാറാക്കാന്‍ ബെഞ്ചുകള്‍ വിറകാക്കിയ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് അന്വേഷണം. പടനയിലെ ബിഹ്ത മിഡില്‍ സ്‌കൂളിലെ ദൃശ്യങ്ങളാണ് വൈറലായത്. സ്‌കൂള്‍ ബെഞ്ചുകള്‍ കൊത്തിക്കീറി അടുപ്പില്‍ വയ്ക്കുന്ന പാചകക്കാരിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍.

വിറകില്ലാത്തതിനാലാണ് ഇത്തരമൊരു സാഹസം ചെയ്തതെന്നാണ് പാചകക്കാരി വിശദമാക്കുന്നത്. അതേസമയം വിറകില്ലാത്തതിനാല്‍ ബെഞ്ച് കത്തിക്കാന്‍ അധ്യാപികയാണ് നിര്‍ദ്ദേശിച്ചതെന്നും പാചക്കാരി വൈറല്‍ വീഡിയോയില്‍ വിശദമാക്കുന്നുണ്ട്. എന്നാല്‍ അധ്യാപിക ഈ അവകാശവാദം ഇതിനോടകം നിഷേധിച്ചിട്ടുണ്ട്. പാചകക്കാരി തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് അധ്യാപിക പറയുന്നത്. ബെഞ്ച് കത്തിക്കാനായി നിര്‍ദ്ദേശിച്ച പ്രിന്‍സിപ്പലിനെ രക്ഷിക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അധ്യാപിക അവകാശപ്പെടുന്നത്.

ഈ ആരോപണം നിഷേധിച്ച പ്രിന്‍സിപ്പല്‍ സംഭവിച്ചത് മാനുഷികമായ തെറ്റാണെന്നും ആവശ്യത്തിന് വിഭ്യാസമില്ലാത്തതാണ് പാചകക്കാരി ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതിന് പിന്നിലെന്നുമാണ് പ്രിന്‍സിപ്പല്‍ പ്രവീണ്‍ കുമാര്‍ രഞ്ജന്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. എന്തായാലും സംഭവം വിവാദമായതിന് പിന്നാലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

Top