തൊട്ടതെല്ലാം പൊന്നാക്കി മോഡ്രിച്ച്; ബാലന്‍ ഡി ഓറിന് പിന്നാലെ തേടിയെത്തിയത് സൂപ്പര്‍ നേട്ടം

ലണ്ടന്‍: തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുകയാണ് ക്രൊയേഷ്യയുടെ സൂപ്പര്‍താരം ലൂക്കാ മോഡ്രിച്ച്. ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി ലോക ഫുഡ്‌ബോളിന്റെ നെറുകയില്‍ സ്ഥാനമുറപ്പിച്ച മോഡ്രിച്ചിനെ തേടി ബാല്‍ക്കണ്‍ അത്‌ലറ്റ് അവാര്‍ഡ് എത്തിയിരിക്കുകയാണിപ്പോള്‍.

ടെന്നീസ് സൂപ്പര്‍താരം നൊവാക്ക് ദ്യോക്കോവിച്ചിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് മോഡ്രിച്ച് അവാര്‍ഡ് ജേതാവായത്. ബാല്‍ക്കണ്‍ അവാര്‍ഡ് നേടുന്ന രണ്ടാമത്തെ മാത്രം ഫുട്‌ബോള്‍ താരമാണ് മോഡ്രിച്ച്. നേരത്തെ 1994ല്‍ ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ താരം ഹ്രിസ്റ്റോ സ്‌റ്റോയിക്കോവ് ഈ ബഹുമതിക്കര്‍ഹനായിരുന്നു.

മികച്ച താരത്തെ തേടി ബള്‍ഗേറിയന്‍ ന്യൂസ് ഏജന്‍സി നടത്തിയ പോളില്‍ മോഡ്രിച്ച് 75 പോയന്റുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തി. സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ദ്യോക്കോവിച്ച് രണ്ടാമതെത്തിയപ്പോള്‍ റൊമാനിയന്‍ വനിതാ ടെന്നീസ് താരം സിമോണ ഹാലപ് ആണ് മൂന്നാം സ്ഥാനത്തെത്തിയത്. ഒമ്പത് ബാല്‍ക്കണ്‍ രാജ്യങ്ങളില്‍നിന്നുള്ള കായിക താരങ്ങളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.

ക്രൊയേഷ്യയെ ഈ വര്‍ഷം ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തിച്ച താരമാണ് മോഡ്രിച്ച്. റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായി മൂന്നുതവണ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കും മോഡ്രിച്ച് വഹിച്ചു.

Top