2018-ലെ ബാലൻ ഡി ഓർ പുരസ്കാരം ലൂക്കാ മോഡ്രിച്ചിന് . .

ലോകത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്. ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നെതര്‍ലന്‍ഡ് താരം അദ ഹെര്‍ഗല്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച യുവകളിക്കാരനുള്ള പുരസ്‌കാരം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ നേടി.

മെസി- റൊണാള്‍ഡോ യുഗത്തിന് അന്ത്യമിട്ടാണ് ലൂക്ക മോഡ്രിച്ചിന്റെ പുരസ്‌കാര നേട്ടം. 2007-ല്‍ കക്കയാണ് മെസ്സിയും റൊണാള്‍ഡോയുമല്ലാതെ പുരസ്‌കാരം നേടിയ അവസാനത്തെയാള്‍.

പുരസ്‌കാര ജേതാവിനുള്ള അന്തിമപട്ടികയില്‍ മുപ്പതോളം പേരുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച മോഡ്രിച്ചിന് റയല്‍ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടവും പുരസ്‌കാരനേട്ടത്തിന് തുണയായി. പ്രഗല്‍ഭരായ ഇത്രയും കളിക്കാര്‍ക്കൊപ്പം നിന്ന് ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതില്‍ അഭിമാനമുണ്ട്. എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.. ക്രൊയേഷ്യയ്ക്കായി ആദ്യമായി ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ട് മുപ്പത്തിമൂന്നുകാരനായ മോഡ്രിച്ച് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഫ്രാന്‍സിന് ലോകകപ്പ് കിരീടം നേടിക്കൊടുത്തതില്‍ പ്രധാന പങ്കുവഹിച്ച അന്റോയിന്‍ ഗ്രീസ്മാനെയും പിന്തള്ളിയാണ് ക്രൊയേഷ്യയുടെ ഇതിഹാസ താരം പുരസ്കാരം നേടുന്നത്. രണ്ടാം സ്ഥാനമാണ് ക്രിസ്റ്റ്യോനോക്ക്.

സൂപ്പര്‍താരം ലയണല്‍ മെസി അഞ്ചാം സ്ഥാനത്താണ്, ഫ്രാന്‍സിന്റെ തന്നെ യുവതാരം എംബാപ്പെ മെസിയെ പിന്തള്ളി നാലാം സ്ഥാനം നേടി.21 വയസിന് താഴെയുള്ളവര്‍ക്കുള്ള മികച്ച യുവ താരത്തിനുള്ള കോപ്പ ട്രോഫി പുരസ്കാരം എംബാപ്പെ നേടി. ലോകകപ്പിലെയും മികച്ച യുവതാരത്തിനുള്ള പുരസ്കാരം എംബാപ്പെക്കായിരുന്നു .

Top