പരീക്ഷകളില്‍ കോപ്പിയടിക്കാന്‍ ടെക്‌നിക്കുകള്‍ പറഞ്ഞ് കൊടുത്തു; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

ലഖ്‌നൗ: ബോര്‍ഡ് പരീക്ഷകളില്‍ കോപ്പിയടിക്കാന്‍ വിദ്യകള്‍ പറഞ്ഞ് കൊടുത്ത സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. മാവു ജില്ലയിലെ സ്വകാര്യ സ്‌കൂളിന്റെ മാനേജറും പ്രിന്‍സിപ്പാളുമായ പ്രവീണ്‍ മാല്‍ ആണ് പിടിയിലായത്.

പത്താംക്ലാസ്-പ്ലസ് ടു ബോര്‍ഡ് പരീക്ഷകളിലാണ് കോപ്പിയടിക്കാന്‍ പ്രിന്‍സിപ്പാള്‍ വിവിധ ടെക്‌നിക്കുകള്‍ പറഞ്ഞ് കൊടുത്തത്. പ്രിന്‍സിപ്പാളിന്റെ ഈ ഉപദേശം ഒരു വിദ്യാര്‍ത്ഥി വീഡിയോ എടുക്കുകയും അത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതിപരിഹാര പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തതിനും പിന്നാലെയാണ് പുറത്ത് അറിയുന്നതും പ്രിന്‍സിപ്പാള്‍ അറസ്റ്റിലാകുന്നതും.

ചൊവ്വാഴ്ചയാണ് ഉത്തര്‍പ്രദേശ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ ബോര്‍ഡ് പരീക്ഷകള്‍ ആരംഭിച്ചത്. എന്റെ വിദ്യാര്‍ത്ഥികളാരും പരാജയപ്പെടില്ലെന്ന് എനിക്ക് വെല്ലുവിളിക്കാനാകും. അവര്‍ക്കാര്‍ക്കും പേടിക്കേണ്ട ആവശ്യവുമില്ലെന്നും വീഡിയോയില്‍ പറയുന്നു.

നിങ്ങള്‍ക്ക് പരസ്പരം ചോദിച്ചെഴുതാം. ആരും ആരുടെയും കയ്യില്‍ തൊടരുത്. ഭയക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ പരീക്ഷയെഴുതുന്ന സര്ക്കാര് സ്‌കൂളിലെ പരീക്ഷാകേന്ദ്രങ്ങളിലുള്ളത് എന്റെ സുഹൃത്തുക്കളാണ്. കോപ്പിയടിക്കുന്നതിനിടെ പിടിക്കപ്പെടുകയും ആരെങ്കിലും രണ്ടടി തന്നാലും ഭയപ്പെടേണ്ട. ഒരു ചോദ്യവും ഉത്തരം എഴുതാതെ വിടരുത്. ഒരു നൂറുരൂപ ഉത്തരക്കടലാസിനൊപ്പം വെച്ചേക്കൂ. ടീച്ചര്മാര് കണ്ണടച്ച് മാര്‍ക്കിട്ടോളും. നാലുമാര്‍ക്കിന്റെ ഒരു ചോദ്യത്തിന് നിങ്ങള്‍ തെറ്റായ ഉത്തരമാണ് എഴുതിയത് എന്നിരിക്കട്ടെ, അവര്‍ നിങ്ങള്‍ക്ക് മൂന്നുമാര്‍ക്ക് തന്നോളും- പ്രവീണിന്റെ വാക്കുകള്‍

Top