സൺറൈസേഴ്സിനെതിരെ നിർണായക വിജയം നേടി ലഖ്നൗ സൂപ്പർ ജയന്റ്‌സ്

ദൈഹദരാബാദ്: സൺറൈസേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങളെ തളർത്തി നിർണായക മത്സരത്തിൽ മിന്നും വിജയം നേടി ലഖ്നൗ സൂപ്പർ ജയന്റ്‌സ് ഹൈദരാബാദ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം ലഖ്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറിക‌ടന്നു. 47 റൺസ് നേടിയ ഹെൻ‍റിച്ച് ക്ലാസൻ, 37 റൺസെടുത്ത അബ്ദുൾ സമദ് എന്നിവർ ചേർന്നാണ് സൺറൈസേഴ്സിനെ മുന്നോട്ട് നയിച്ചത്. രണ്ട് വിക്കറ്റുകളുമായി ക്രുനാൽ പാണ്ഡ്യ ലഖ്നൗവിനായി മികവ് കാട്ടി. മറുപടി ബാറ്റിം​ഗിൽ അർധ സെഞ്ചുറി നേടിയ പ്രേരക് മങ്കാദ് (64) ആണ് ലഖ്നൗവിന്റെ തീപ്പൊരിയായത്. മാർക്കസ് സ്റ്റോയിനിസ് (40), നിക്കോളാസ് പുരാൻ (44) എന്നിവർ അത് ആളിക്കത്തിച്ചു.

ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ സൺറൈസേഴ്സിന് ഓപ്പണിം​ഗ് വിക്കറ്റിൽ അധികം റൺസ് കൂട്ടിച്ചേർക്കാനായില്ല. യുധ്‍വീർ സിം​ഗ് അഭിഷേക് ശർമ്മയെ തിരികെ പറഞ്ഞയച്ചു. പിന്നാലെ അൻമോൽപ്രീത് സിം​ഗും രാഹുൽ ത്രിപാഠിയും ചേർന്ന് ലഖ്നൗിനെ കുഴപ്പിക്കുമെന്ന് കരുതിയെങ്കിലും കൃത്യസമയത്ത് യഷ് താക്കൂർ ഇടപെട്ടു. ഒരിക്കൽ കൂടെ ത്രിപാഠിക്ക് നന്നായി തുടങ്ങിയ ശേഷം ഇന്നിം​ഗ്സ് കെട്ടിപ്പടുക്കാൻ സാധിച്ചില്ല. 13 പന്തിൽ 20 റൺസായിരുന്നു ത്രിപാഠി നേടിയത്.

നായകൻ ഏയ്ഡൻ മർക്രാമിനൊപ്പം അൻമോൽപ്രീത് മികവോടെ മുന്നോട്ട് പോകുമ്പോൾ അനുഭവ സമ്പത്തുമായെത്തിയ അമിത് മിശ്ര യുവതാരത്തെ മടക്കി. ഇതിനകം അൻമോൽപ്രീത് 27 പന്തിൽ 36 റൺസ് നേടിയിരുന്നു. വിക്കറ്റുകൾ ഇടയ്ക്കിടെ വീഴുന്നുണ്ടെങ്കിലും റൺറേറ്റ് കുറയാതിരിക്കാൻ സൺറൈസേഴ്സ് ബാറ്റർമാർ ശ്രദ്ധിച്ചിരുന്നു. നല്ല രീതിയിൽ തുടങ്ങിയ മർക്രാമിനും ഏറെ നേരം പിടിച്ച് നിൽക്കാനായില്ല.

ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ബൗൾ ചെയ്ത ക്രുനാൽ പാണ്ഡ്യയുടെ ടേൺ മനസിലാക്കുന്നതിൽ മർക്രാമിന് പിഴച്ചപ്പോൾ സ്റ്റംമ്പ് ചെയ്യാൻ ഡിക്കോക്കിന് അധികം സമയം വേണ്ടിയിരുന്നില്ല. തൊട്ടടുത്ത പന്തിൽ ​ഗ്ലെൻ ഫിലിപ്സിന്റെ വിക്കറ്റുകൾ കടപുഴക്കി ക്രുനാൽ വീണ്ടും ആഞ്ഞടിച്ചു. വൻ തിരിച്ചടി ടീം നേരിട്ടപ്പോൾ ക്ലാസനും അബ്ദുൾ സമദും ചേർന്ന് അതിനെ തടുത്ത് നിർത്തി. അവസാന ഓവറുകളിൽ വമ്പനടിക്ക് ശ്രമിച്ച ക്ലാസനെ ആവേശ് ഖാൻ പുറത്താക്കി. സമദിനും അവസാന ഓവർ വിചാരിച്ച പോലെ കത്തിക്കാനാകാതെ പോയതോടെയാണ് ഹൈദരാബാദ് 182ൽ ഒതുങ്ങിയത്.

അത്യാവശ്യം വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റിം​ഗിന് ഇറങ്ങിയ ലഖ്നൗവിന് മിന്നും തുടക്കം നേടാനായില്ല. പന്ത് കണക്ട് ചെയ്യാനാകാതെ പതറിയ കൈൽ മയേഴ്സ് 14 പന്തിൽ വെറും രണ്ട് റൺസുമായി മടങ്ങി. മൂന്നാമനായി എത്തിയ പ്രേരക് മങ്കാദ് പക്ഷേ ഡി കോക്കിന് നല്ല പിന്തുണ നൽകി ഒപ്പം നിന്നു. റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിൽ ഡികോക്കും പുറത്തായെങ്കിലും മങ്കാദ് പിടിച്ച് നിന്നത് ലഖ്നൗവിന് കരുത്തായി. പതിയെ തുട‌ങ്ങിയ മാർക്കസ് സ്റ്റോയിനിസ് ആക്രമണം ആരംഭിച്ചതോടെ ഹൈദരാബാദ് പരുങ്ങി.

അഭിഷേക് ശർമ്മയെ ഓവറിലെ മൂന്നാമത്തെ സിക്സിന് പറത്താൻ ശ്രമിച്ച സ്റ്റോയിനിസ് അബ്ദുൾ സമദിന്റെ കൈക്കുള്ളിൽ ഒതുങ്ങി. സ്റ്റോയിനിസ് എവിടെ നിർത്തിയോ നിക്കോളാസ് പുരാൻ അവിടെ നിന്നാണ് തുടക്കമിട്ടത്. അഭിഷേക് ശർമ്മയുടെ ആ ഓവറിൽ മൂന്ന് സിക്സ് കൂടെ നേടി പുരാൻ ആഘോഷമാക്കി. അടുത്ത ഓവറിൽ നടരാജനെയും സിക്സിന് പായിച്ച് കൊണ്ട് മങ്കാദ് കളി ലഖ്നൗവിന്റെ വഴിയേ ആക്കി. പിന്നീട് ഭുവിയും നടരാജനും ശ്രമിച്ച് നോക്കിയെങ്കിലും ലഖ്നൗ അനായാസം വിജയത്തിലെത്തി.

Top