ഹജ്ജ് കേന്ദ്രത്തിന്റെ മതിലിന് കാവിനിറം നല്‍കി യോഗി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലക്‌നോവിലെ ഹജ്ജ് കേന്ദ്രത്തിന്റെ മതിലിന് കാവിനിറം നല്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പച്ചയും വെള്ളയും നിറങ്ങളില്‍ നല്‍കിയിരുന്ന മതിലിന് കാവിനിറം നല്‍കിയതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്തെ മദ്രസകളില്‍ നല്‍കുന്ന അവധികളില്‍ മുസ്ലിം വിശേഷ ദിവസങ്ങളുടെ എണ്ണം കുറയ്ക്കുകയും ഹിന്ദു വിശേഷ ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്ത ഉത്തരവിന് പിന്നാലെയാണ് ഹജ്ജ് കേന്ദ്രത്തിന്റെ മതിലിന് കാവിനിറം നല്‍കിയത്.

മതവികാരങ്ങളെ ബോധപൂര്‍വ്വം വ്രണപ്പെടുത്താനാണ് ഈ നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷവും മുസ്ലിം സംഘടനകളും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ തന്നെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഭവന്‍ എന്നറിയപ്പെടുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് കാവിനിറം നല്‍കിയിരുന്നു.

ഉത്തര്‍പ്രദേശ് പബ്ലിക് റിലേഷന്‍സ് വകുപ്പും വിവിധ മന്ത്രാലയങ്ങളും പുറത്തിറക്കിയ കാറ്റലോഗുകളിലും പോസ്റ്ററുകളിലും വരെ കാവിയുടെ ആധിക്യമുണ്ട്.

Top