സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി ലഖ്‌നൗ ജില്ലാ കോടതി

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. ഇ.ഡി കേസിലെ ജാമ്യാപേക്ഷയാണ് ലഖ്‌നൗ ജില്ലാ കോടതി തള്ളിയത്. എന്നാൽ, കാപ്പനൊപ്പമുണ്ടായിരുന്ന ആലമിന് ഇതേ കേസിൽ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ ഒൻപതിന് യു.എ.പി.എ കേസിൽ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി ഉത്തരവിൽ അറിയിച്ചിരുന്നത്.

എന്നാൽ, ഇ.ഡി കേസിൽകൂടി ജാമ്യം ലഭിക്കാത്തതിനാലാണ് കാപ്പന്റെ മോചനം നീണ്ടുപോകുന്നത്.ഹാഥ്റസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്.

രാജ്യവ്യാപകമായി വർഗീയ സംഘർഷങ്ങളും ഭീകരതയും വളർത്തുന്നതിന് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനെന്നും ജാമ്യം നൽകരുതെന്നും യു.പി സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സുപ്രിംകോടതിയിലെത്തിയ സിദ്ദീഖ് കാപ്പന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യു.പി സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നത്.

Top