ഞങ്ങള്‍ക്ക് വാക്സീന്‍ തരൂ: ദരിദ്ര രാജ്യങ്ങള്‍ക്കായി സമ്പന്ന രാജ്യങ്ങളോട് അപേക്ഷിച്ച് ലോകാരോഗ്യസംഘടന

ജനീവ: കൊവിഡ് 19 പ്രതിരോധത്തിനുള്ള വാക്സീന്‍ വിതരണത്തിലെ അസമത്വം ചൂണ്ടിക്കാട്ടി ലോകാരോഗ്യസംഘടന. സമ്പന്ന രാജ്യങ്ങള്‍ സൊസൈറ്റികള്‍ തുറന്ന് അപകടസാധ്യത കുറഞ്ഞ ചെറുപ്പക്കാര്‍ക്കടക്കം വാക്സീന്‍ നല്‍കുമ്പോള്‍ ദരിദ്രരാജ്യങ്ങള്‍ക്ക് ആവശ്യത്തിനുള്ള വാക്സീന്‍ ലഭിക്കുന്നില്ലെന്നും ലോകാരോഗ്യസംഘടന കുറ്റപ്പെടുത്തി.

ആഗോളതലത്തിലെ വാക്സിനേഷനിലെ പരാജയത്തെ ലോകാരോഗ്യ സംഘടന അപലപിച്ചു. ആഫ്രിക്കയിലെ കൊവിഡ് രോഗവ്യാപനവും മരണവും ഈ ആഴ്ച 40 ശതമാനം വര്‍ധിച്ചു. ഡെല്‍റ്റ വകഭേതങ്ങളുടെ വ്യാപനം അപകടകരമണെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയെസുസ് പറഞ്ഞു.

ആഗോള സമൂഹം എന്ന നിലയില്‍ ലോകം പരാജയപ്പെടുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. ദരിദ്രരാജ്യങ്ങള്‍ക്ക് വാക്സീന്‍ നല്‍കാന്‍ പലരും മടിക്കുന്ന അവസ്ഥയാണ്. എച്ച്ഐവി കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സങ്കീര്‍ണമായ ചികിത്സകള്‍ക്ക് സാധിക്കില്ലെന്ന് ചിലര്‍ വാദിച്ചിരുന്നു. ആ പഴയകാല മാനസികാവസ്ഥക്ക് തുല്യമായ അവസ്ഥയാണ് ഇപ്പോള്‍. വാക്സീന്‍ വിതരണത്തിലാണ് ഇപ്പോള്‍ പ്രശ്നം. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് വാക്സീന്‍ നല്‍കണം-അദ്ദേഹം പറഞ്ഞു. എത്യോപ്യന്‍ സ്വദേശിയാണ് ടെഡ്രോസ് അഥനം ഗെബ്രിയെസുസ്.

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരത്തിന്റെ അനീതി തുറന്നുകാട്ടപ്പെടുകയാണ്. അനീതിയും അസമത്വവും നമ്മള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊവാക്സ് ഗാവി, ലോകാരോഗ്യ സംഘടന എന്നിവര്‍ സംയുക്തമായി വാക്സീന്‍ വിതരണം നടത്തിയിരുന്നു. 132 രാജ്യങ്ങളിലായി 90 ദശലക്ഷം വാക്സീന്‍ ഡോസാണ് ഫെബ്രുവരി മുതല്‍ വിതരണം ചെയ്തത്. എന്നാല്‍ ഇന്ത്യ വാക്സീന്‍ വിതരണം നിര്‍ത്തലാക്കിയത് വികസ്വര രാജ്യങ്ങളിലെ വാക്സിനേഷനെ പ്രതികൂലമായി ബാധിച്ചിരുന്നു.

 

Top