വെസ്റ്റ് ഡല്‍ഹിയില്‍ കാമുകന്റെ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവതി അറസ്റ്റില്‍

ദില്ലി: വെസ്റ്റ് ഡല്‍ഹിയില്‍ കാമുകന്റെ പതിനൊന്നുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. ദിവ്യാന്‍ഷിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൂജ കുമാരി (24) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദിവ്യാന്‍ഷിന്റെ പിതാവുമായി അടുപ്പത്തിലായിരുന്നെന്നും വിവാഹത്തിന് തടസ്സമാകുമെന്ന് ഭയന്നുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൂജ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

 

ദിവ്യാന്‍ഷിന്റെ പിതാവ് ജിതേന്ദ്രയുമായി പ്രണയത്തിലായിരുന്നു പൂജ. 2019ല്‍ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം ജിതേന്ദ്ര ഭാര്യയുടെയും മകന്റെയും അടുക്കലേക്ക് തിരികെ പോയി. ഇതാണ് പൂജയെ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഈ മാസം പത്തിന് ജിതേന്ദ്രയുടെ ഇന്തര്‍പുരിയിലെ വീടിന്റെ വിലാസം അയച്ചുതരാന്‍ ഒരു പൊതുസുഹൃത്തിനോട് പൂജ ആവശ്യപ്പെട്ടു. തുടര്‍ന്ന പൂജ ജിതേന്ദ്രയുടെ വീട്ടില്‍ എത്തിയപ്പോള്‍ അയാളുടെ വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ജിതേന്ദ്രയുടെ മകന്‍ കിടപ്പുമുറിയില്‍ ഉറങ്ങി കിടക്കുന്നതും കണ്ടു. വീട്ടില്‍ ആരെയും കാണാതിരുന്ന പൂജ ദിവ്യാന്‍ഷിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് കിടക്കയുടെ ബോക്‌സിലെ വസ്ത്രങ്ങളെല്ലാം മാറ്റി അതില്‍ മൃതദേഹം ഒളിപ്പിച്ച ശേഷം പൂജ അവിടെനിന്നു കടന്നുകളഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് യുവതിയെ തിരച്ചറിഞ്ഞത്. എന്നാല്‍ പൂജയെ അന്വേഷിച്ച് അവരുടെ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ക്കൊപ്പമല്ല താമസമെന്ന് മനസ്സിലാകുന്നത്. തുടര്‍ന്ന് പൂജയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇന്തര്‍പുരിയിലും സമീപ പ്രദേശങ്ങളിലുമുള്ള മുന്നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ സമീപത്തു തന്നെയുണ്ടെന്നും എന്നാല്‍ ഒളിത്താവളങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അറിഞ്ഞത്. തുടര്‍ന്ന് മൂന്നു ദിവസത്തിനു ശേഷം പൂജ പൊലീസിന്റെ പിടിയിലായി.

Top