ഒളിച്ചോടിയ കാമിതാക്കള്‍ വനത്തില്‍ കഴിഞ്ഞത് 23ദിവസം; വിശപ്പടക്കിയത് കായ്കനികള്‍ കഴിച്ച്

മൂലമറ്റം: ഒളിച്ചോടി പോയി 23 ദിവസം വനത്തിനുള്ളില്‍ കഴിഞ്ഞ യുവാവിനെയും പ്ലസ്ടു വിദ്യാര്‍ഥിനിയെയും പൊലീസ് പിടികൂടി. സംഭവത്തില്‍ മേലുകാവ് സ്വദേശി വല്യാട്ടില്‍ അപ്പു ജോര്‍ജിനെ (21) അറസ്റ്റ് ചെയ്തു. യുവാവിനെ ഇന്നു തൊടുപുഴ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഹൈക്കോടതിയില്‍ ഹാജരാക്കി. ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു ഇന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു വന്നു ഇലവീഴാപൂഞ്ചിറയുടെ സമീപമുള്ള വനമേഖലയില്‍ കഴിയുകയായിരുന്നു അപ്പുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

പെണ്‍കുട്ടിയുമായി അടുപ്പത്തിലായ അപ്പു കഴിഞ്ഞ ആറിന് സണ്‍ഡേ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടിയുമായി ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടിയ കാണാതായതിനെ തുര്‍ന്ന് വീട്ടുകാര്‍ കുമളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെണ്‍കുട്ടിയെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ ഹൈക്കോടതിയിലും പരാതി നല്‍കി.

ഇതിനിടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ജില്ലാ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ വനത്തില്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. അപ്പുവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം കോളപ്ര അടൂര്‍ മലയില്‍ നിന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളില്‍ ആഹാരം പാചകം ചെയ്യാന്‍ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെണ്‍കുട്ടിയുടെ ബാഗും അന്വേഷണ സംഘം കണ്ടെത്തി.

മാങ്ങയും നാളികേരവും കഴിച്ച് വിശപ്പടക്കി പാറയിലും മരച്ചുവട്ടിലുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്. ഇന്നലെ പുലര്‍ച്ചെ, ഇരുവരും ചാക്ക് കെട്ടുകളുമായി അടൂര്‍ മലയില്‍ നിന്നു കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി പൊലീസിന്റെ മുന്നില്‍പ്പെട്ടു. അടൂര്‍മല സിഎസ്ഐ പള്ളിയുടെ പാരിഷ് ഹാളില്‍ രഹസ്യമായി താമസിക്കുകയായിരുന്ന പൊലീസ് സംഘം ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ രണ്ടു വഴിക്ക് ഓടി. പിന്നാലെ പൊലീസും നാട്ടുകാരും. പെണ്‍കുട്ടി ശരംകുത്തിയിലെ ഒരു വീട്ടില്‍ അഭയം പ്രാപിച്ചു. വീട്ടുകാര്‍ വെള്ളവും ആഹാരവും നല്‍കി. നാട്ടുകാര്‍ പെണ്‍കുട്ടിയെ തടഞ്ഞു വച്ചു പൊലീസില്‍ അറിയിച്ചു. കുടയത്തൂര്‍ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാരും പൊലീസും പിന്തുടര്‍ന്ന് പിടികൂടി.

പ്രണയം നടിച്ച് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ഒപ്പം താമസിച്ച ശേഷം കടന്നു കളയുകയാണ് അപ്പുവിന്റെ പതിവെന്നും ഇടുക്കിയിലും കോട്ടയത്തുമായി ഒട്ടേറെ പെണ്‍കുട്ടികളെ ഇയാള്‍ കെണിയില്‍ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2 വര്‍ഷം മുന്‍പ് ചിങ്ങവനത്തുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു ഇയാള്‍.

Top