കാമുകന്‍ ജീവനൊടുക്കി; പിന്നാലെ കാമുകിയ്ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദനം

കൊല്‍ക്കത്ത: കാമുകന്‍ ജീവനൊടുക്കിയതിന് പിന്നാലെ കാമുകിയ്ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദനം. മരിച്ച ആണ്‍കുട്ടിയുടെ കൈകള്‍ കൊണ്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി. ബംഗാളിലെ ബര്‍ദമാനിലാണ് പെണ്‍കുട്ടിക്ക് നേരേ അതിക്രമമുണ്ടായത്.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തു. വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും ആഗ്രഹിച്ചു. എന്നാല്‍  ഇവരുടെ പ്രായം കണക്കിലെടുത്ത് പെണ്‍കുട്ടിയുടെ അമ്മ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് കമിതാക്കള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാവുകയും ആണ്‍കുട്ടി ജീവനൊടുക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

ആണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതിന് പിന്നാലെ പ്രദേശത്തെ നാട്ടുകാര്‍ സംഘടിച്ചു. ആണ്‍കുട്ടിയുടെ ബന്ധുക്കളും അയല്‍ക്കാരും ഉള്‍പ്പെടെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഇരച്ചെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയെയും ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു.

ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കാമുകന്റെ മൃതദേഹത്തിനടുത്ത് എത്തിച്ചു. ഇവിടെ വെച്ചാണ് മരിച്ചയാളുടെ കൈകള്‍ കൊണ്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയത്. കാമുകന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുമെന്ന് അറിഞ്ഞിട്ടും പെണ്‍കുട്ടി ഇത് തടയാന്‍ ശ്രമിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മരിക്കുന്നതിന് മുമ്പ് കാമുകന്‍ പെണ്‍കുട്ടിക്ക് തന്റെ ചിത്രം അയച്ചുനല്‍കിയതായും നാട്ടുകാര്‍ പറഞ്ഞു.

കാമുകന്റെ അമ്മയുടെ മൊബൈല്‍ നമ്പര്‍ അറിയാമായിരുന്നിട്ടും ഇക്കാര്യം പെണ്‍കുട്ടി അവരെ അറിയിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

 

Top