പ്രീണന രാഷ്ട്രീയം; സന്യാസിമാര്‍ക്കെതിരായ ആക്രമണത്തില്‍ തൃണമൂലിനെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

ബംഗാളില്‍ ഉള്ളത് പ്രീണന രാഷ്ട്രീയത്തിന്റെ അന്തരീക്ഷമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. മൂന്ന് സന്യാസിമാരെ ജനക്കൂട്ടം മര്‍ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ബംഗാളില്‍ പ്രീണന രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചു…ഈ പ്രീണന രാഷ്ട്രീയം ബംഗാളിനെ എങ്ങനെ നയിക്കുന്നുവെന്നതാണ് ചോദ്യം. എന്തിനാണ് ഇങ്ങനെ ഒരു ഹിന്ദു വിരുദ്ധ ചിന്ത രാമജന്മഭൂമിയില്‍ (അയോധ്യ) ക്ഷേത്രത്തിന്റെ തറക്കല്ലിട്ടപ്പോള്‍, ബംഗാളില്‍ കര്‍ഫ്യൂ പോലുള്ള ഒരു സാഹചര്യം സൃഷ്ടിച്ചു, പരിപാടി ആഘോഷിക്കുന്നതില്‍ നിന്ന് ഹിന്ദുക്കളെ തടഞ്ഞു’- കേന്ദ്ര മന്ത്രി പറഞ്ഞു.

‘ഇപ്പോള്‍ ഹിന്ദു സന്യാസിമാരെ മര്‍ദ്ദിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. മാധ്യമങ്ങള്‍ വിഷയം ഉയര്‍ത്തിക്കാട്ടിയപ്പോഴാണ് അന്വേഷണം പോലും നടന്നത്’ – താക്കൂര്‍ കൂട്ടിച്ചേത്തു. ഗംഗാസാഗര്‍ മേളയ്ക്ക് പോകുകയായിരുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്ന് സന്യാസിമാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബംഗാളിലെ പുരുലിയ ജില്ലയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് സംശയിച്ചായിരുന്നു ജനക്കൂട്ടം സന്യാസിമാരെ മര്‍ദിച്ചത്.

കരസംക്രാന്തി ഉത്സവത്തിന് ഗംഗാസാഗറിലേക്ക് പോകുകയായിരുന്ന സന്യാസിമാര്‍, വഴി ചോദിക്കുന്നതിനായി ഒരു കൂട്ടം യുവതികളെ സമീപിച്ചിരുന്നു. വഴി ചോദിക്കുന്നതിനിടയില്‍ സന്യാസിമാരെ കണ്ട് യുവതികള്‍ ഭയന്നോടി. ഇത് നാട്ടുകാരില്‍ സംശയം തോന്നിപ്പിച്ചു. തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ സന്യാസിമാരെ മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തിയ ശേഷം കാസിപൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Top