കിട്ടാക്കടം കുറച്ചു കാണിക്കാന്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത് 4. 8 ലക്ഷം കോടി രൂപ

Banks India

മുംബൈ: കിട്ടാക്കടം കുറച്ചുകാണിക്കാനും ബാലന്‍സ് ഷീറ്റ് മികച്ചതാണെന്ന് വരുത്താനും ബാങ്കുകള്‍ പത്തുവര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 4.8 ലക്ഷം കോടി രൂപ. കിട്ടാക്കടം എഴുതിത്തള്ളുന്നത് ബാലന്‍സ് ഷീറ്റില്‍ പ്രതിഫലിക്കില്ലെന്നതിനാല്‍ കടബാധ്യത കുറച്ചുകാണിക്കാനാണ് ബാങ്കുകള്‍ ഇങ്ങനെ ചെയ്യുന്നത്.

പൊതുമേഖല ബാങ്കുകള്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 4,00,584 കോടി രൂപയാണ് ഇപ്രകാരം എഴുതിത്തള്ളിയത്. സ്വകാര്യ മേഖലയിലെ ബാങ്കുകളാകട്ടെ 79,490 കോടി രൂപമാത്രമാണ് എഴുതിത്തള്ളിയത്. 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ബാങ്കുകള്‍ 1.44 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയിട്ടുണ്ട്. ഇതില്‍ സ്വകാര്യ ബാങ്കുകളുടെ വിഹിതം 23,928 കോടി രൂപയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വായ്പ തുക എഴുതിത്തള്ളിയത് എസ്ബിഐ ആണ്. 40,281 കോടി രൂപയാണ് എഴുതിത്തള്ളിയത്. ആക്‌സിസ് ബാങ്ക് 11,688 കോടിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 10,307 കോടിയും, ഐസിഐസിഐ ബാങ്ക് 9,110 കോടി രൂപയും എഴുതിത്തള്ളിയിട്ടുണ്ട്.

റേറ്റിങ് ഏജന്‍സിയായ ഇക്ര പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 1,23,137 കോടി രൂപയാണ് എസ്ബിഐ എഴുതിത്തള്ളിയത്. ബാങ്ക് ഓഫ് ഇന്ത്യ 28,068 കോടിയും, ഐസിഐസിഐ ബാങ്ക് 24,493കോടിയും, ആക്‌സിസ് ബാങ്ക് 23,117 കോടി രൂപയുമാണ് എഴുതിത്തള്ളിയത്.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2017- 18 സാമ്പത്തിക വര്‍ഷം അവസാനം 9.61 ലക്ഷം കോടി രൂപയാണ് മൊത്തം കിട്ടാക്കടമായിട്ടുള്ളത്. ഇതില്‍ 7.03 ലക്ഷം കോടി രൂപ വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്കിയ വായ്പയാണ്. കാര്‍ഷികവും മറ്റ് അനുബന്ധമേഖലകള്‍ക്കുമായി അനുവദിച്ചതാണ് 85,344 കോടി രൂപ.

Top