മാര്‍ക് സക്കര്‍ബര്‍ഗിന് ഒരു രാത്രി കൊണ്ട് നഷ്ടം 1.7 ലക്ഷം കോടി രൂപ

mark-zuckerberg

ന്യൂയോര്‍ക്: മെറ്റ പ്ലാറ്റ്‌ഫോം കമ്പനിയുടെ നാലാം പാദവാര്‍ഷിക ഫലം പുറത്തുവന്നതൊടെ ഫെയ്‌സ്ബുക്ക് സ്ഥാപകനും മെറ്റയുടെ സിഇഒയുമായ മാര്‍ക് സക്കര്‍ബര്‍ഗിന് ജീവിതത്തില്‍ ഏറ്റവും വലിയ തിരിച്ചടിയേറ്റ ദിവസമാണ് കടന്നുപോയത്. ഒറ്റ ദിവസം കൊണ്ട് ഇദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തിലെ 1.7 ലക്ഷം കോടി രൂപയാണ് മാഞ്ഞുപോയത്.

പ്രതിമാസ ആക്ടീവ് യൂസര്‍മാരുടെ എണ്ണം താഴേക്ക് പോയതും പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവ് ഇല്ലാത്തതുമാണ് നാലാം പാദവാര്‍ഷിക ഫലത്തില്‍ വ്യക്തമാക്കിയത്. ഇതോടെ ഓഹരി മൂല്യം 20 ശതമാനത്തിലേറെ ഇടിഞ്ഞു. പ്രധാന ഓഹരി ഉടമയെന്ന നിലയില്‍ സക്കര്‍ബര്‍ഗിന് തന്നെയാണ് ഇത് തിരിച്ചടിയായത്.

ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് അനുസരിച്ച്, സക്കര്‍ബര്‍ഗിന്റെ ആസ്തി 120.6 ബില്യണ്‍ ഡോളറില്‍ നിന്ന് 97 ബില്യണ്‍ ഡോളറായി കുറയും. 2015 ജൂലൈയ്ക്ക് ശേഷം ആദ്യമായി അതിസമ്പന്നരിലെ ആദ്യ 10 പേരുടെ പട്ടികയില്‍ നിന്ന് അദ്ദേഹം പുറത്താക്കും.

ഒരു ഓഹരിക്ക് 3.84 ഡോളറാണ് വരുമാനം പ്രതീക്ഷിച്ചതെങ്കിലും കൊടുക്കാനാവുക 3.67 ഡോളര്‍ മാത്രമാണ്. പ്രതീക്ഷിച്ച വരുമാനം 33.4 ബില്യണ്‍ ഡോളറായിരുന്നു. ഇത് 33.67 ബില്യണ്‍ ഡോളറായി. ഫെയ്‌സ്ബുക്കിന്റെ പ്രതിദിന ആക്ടീവ് ഉപഭോക്താക്കളുടെ എണ്ണം 1.95 ബില്യണാണ് പ്രതീക്ഷിച്ചത്. കിട്ടിയതാകട്ടെ 1.93 ബില്യണ്‍ മാത്രം. പ്രതിമാസ ആക്ടീവ് യൂസര്‍മാര്‍ 2.95 ബില്യണായിരുന്നു പ്രതീക്ഷിച്ചത് ഫലത്തില്‍ 2.91 ബില്യണ്‍ മാത്രമായിരുന്നു. ഒരു ഉപഭോക്താവില്‍ നിന്നുള്ള ഫെയ്‌സ്ബുക്കിന്റെ വരുമാനം ഉയര്‍ന്നു. 11.38 ആണ് പ്രതീക്ഷിച്ചതെങ്കിലും കിട്ടിയത് 11.57 ഡോളറാണ്.

Top