ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് ; ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ വിക്കറ്റെടുത്ത് ഇന്ത്യ

ലണ്ടന്‍ : ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ വിക്കറ്റെടുത്ത് മുഹമ്മദ് ഷമിയും ഇഷാന്ത് ശര്‍മയും. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ ഒന്‍പത് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ക്യാപ്റ്റന്‍ ജോ റൂട്ടും (പൂജ്യം) അരങ്ങേറ്റ താരം ഒലീ പോപ്പും (നാല്) ആണ് ക്രീസില്‍ ഉള്ളത്.

22 പന്തില്‍ 11 റണ്‍സെടുത്ത ജെന്നിങ്‌സിനെ ഷമി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇഷാന്ത് ശര്‍മയെറിഞ്ഞ അടുത്ത ഓവറില്‍ അലസ്റ്റയര്‍ കുക്കും പുറത്തായി. 25 പന്തില്‍ നാലു ബൗണ്ടറികളോടെ 21 റണ്‍സെടുത്ത കുക്കിനെ ഇഷാന്ത് വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു.

ഇന്നലെ നടന്ന ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 107 റണ്‍സിന് പുറത്തായിരുന്നു. മഴമൂലം പല തവണ കളി തടസ്സപ്പെട്ട രണ്ടാം ദിനം ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ മുന്‍നിരക്ക് പിടിച്ച് നില്‍ക്കാനായില്ല. 29 റണ്‍സെടുത്ത ആര്‍ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നായകന്‍ വിരാട് കൊഹ്‌ലി 23 റണ്‍സെടുത്ത് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജയിംസ് ആന്‍ഡേഴ്‌സണാണ് ഇന്ത്യയെ തകര്‍ത്തത്. ക്രിസ് വോക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാം കറനും സ്റ്റുവര്‍ട്ട് ബോര്‍ഡും ഓരോ വിക്കറ്റ് വീതം നേടി.

Top