ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി: തീവ്രവാദക്കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സെക്രട്ടറി സിഎ റൗഫ് എന്നിവർക്കെതിരെയാണ് എൻഐഎ നടപടിക്കൊരുങ്ങുന്നത്.

പ്രതികൾ കീഴടങ്ങാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടും ലുക്ക് ഒട്ട് നോട്ടീസും പുറപ്പെടുവിക്കാൻ എൻഐഎ ശ്രമം തുടങ്ങിയത്. തീവ്രവാദ പ്രവർത്തനത്തിന് കേരളത്തിൽ റജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവിൽ കഴിയുന്ന അബ്ദുൾ സത്താർ. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് ഇദ്ദേഹം.

തീവ്രവാദക്കേസിൽ 12 ആം പ്രതിയാണ് പാലക്കാട് പട്ടാമ്പി സ്വദേശിയും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുമായ സിഎ റൗഫ്. കഴിഞ്ഞ ദിവസത്തെ മിന്നൽ പരിശോധനയ്ക്കിടെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു.

രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയതിലും സമൂഹമാധ്യമങ്ങൾ വഴി ഭീകര സംഘടനകളിലേക്ക് യുവാക്കളെ ആകർഷിച്ചതിലും ഇരുവർക്കും പങ്കുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. അവർ ഇരുവരും ചേർന്നാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും എൻഐഎ ചൂണ്ടിക്കാട്ടുന്നു.

കേസിൽ എൻഐഎ കസ്റ്റഡിയിലുള്ള 11 പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഈമാസം 30 വരെയാണ് പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ട് നൽകിയിട്ടുള്ളത്. വരും ദിവസം വിവിധ ജില്ലകളിൽ പ്രതികളുമായി തെളിവെടുപ്പും നടത്തും.

Top