കർണാടകത്തിൽ പീഡനക്കേസിൽ പ്രതിയായ സന്യാസിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ സന്യാസിക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്. ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുക ശരണാരുവിനെതിരെയാണ് കർണാടക പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഹൈസ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. ലിംഗായത്ത് മഠം നടത്തുന്ന സ്കൂളിലെ വിദ്യാർത്ഥിനികളെയാണ് സന്യാസി പീഡിപ്പിച്ചത്.

ലിംഗായത്ത് മഠം നടത്തുന്ന സ്കൂളിലെ 15,16 വയസ്സുള്ള വിദ്യാർത്ഥിനികളെ മൂന്നര വർഷത്തോളം ഹോസ്റ്റലിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഹോസ്റ്റൽ വിട്ടിറങ്ങിയ പെൺകുട്ടികൾ ബെംഗളൂരു ആസ്ഥാനമായ എൻജിഒയെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ശിശുസംരക്ഷണ സമിതി വഴി പൊലീസിനെ സമീപിച്ചതോടെ സന്യാസിക്കെതിരെ കേസെടുത്തു. എന്നാൽ ഇതുവരെയും സന്യാസിയെ കസ്റ്റിഡിയിലെടുത്തിട്ടില്ല. ഒളിവില്ലെന്നാണ് പൊലീസ് വിശദീകരണം. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇറക്കിയത്.

കർണാടകത്തിലെ നിർണായക വോട്ടു ബാങ്കാണ് ലിംഗായത്ത്. ബിജെപി, കോൺഗ്രസ്, ജെഡിഎസ് നേതൃത്വങ്ങൾ വലിയ അടുപ്പമാണ് മഠവുമായി പുലർത്തുന്നത്. കർണാടകത്തിൽ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കേ ലിംഗായത്ത് വിഭാഗത്തിലെ സന്യാസിക്ക് എതിരെ നടപടിക്ക് സർക്കാർ തയാറാകുമോ എന്ന ചോദ്യം ബാക്കിയാണ്. ഇത് മുന്നിൽക്കണ്ട് ഉന്നത രാഷ്ട്രീയ-സാമുദായിക ബന്ധമുള്ള മഠത്തിലെ സന്യാസിയെ പൊലീസ് തന്നെയാണ് സംരക്ഷിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

Top