പോക്‌സോ കേസില്‍ പ്രതിയായ ഇമാമിനെ കണ്ടെത്താന്‍ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

CHILD-RAPE

തിരുവനന്തപുരം: പോക്‌സോ കേസില്‍ പ്രതിയായ തിരുവനന്തപുരത്തെ തൊളിക്കോട് ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കി. ഇമാമിനെ കണ്ടെത്താനുള്ള ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും.

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുള്ള അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥനായ നെടമങ്ങാട് ഡിവൈഎസ്പി ഡി അശോകന്‍ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍ കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കീഴടങ്ങുമെന്ന് പൊലീസ് ഇമാമിന്റെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിംപള്ളിയിലെ ചീഫ് ഇമാമായിരുന്നു ഷഫീഖ് ഖാസിമി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തത് വിതുര പൊലീസാണ്. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യറാകാത്തതിനാല്‍ പള്ളിയുടെ പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്. ഇമാം പീഡിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പൊലീസില്‍ പരാതി പെടാന്‍ തയാറാകാത്ത കുടുംബം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കാനും അനുവദിച്ചിരുന്നില്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം പരിശോധിച്ച ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കി. ഫെയ്‌സ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Top