ലണ്ടനില്‍ വേനല്‍ക്കാലത്ത് ജനങ്ങള്‍ക്ക് ആശങ്കയായി ഇലക്ട്രിക് ഉറുമ്പുകളും

ലണ്ടന്‍: വേനല്‍ക്കാലത്ത് ജനങ്ങള്‍ക്ക് ആശങ്കയായി ഇലക്ട്രിക് ഉറുമ്പുകളും. രാജ്യത്തെ ഏറ്റവും വലിയ ഉറുമ്പ് കോളനി ഈസ്റ്റ് ബോണില്‍ കണ്ടെത്തിയതോടെയാണ് ജനങ്ങളില്‍ ആശങ്ക പരത്തിയത്. ഏഷ്യന്‍ സൂപ്പര്‍ ആന്റ് എന്ന് കൂടി അറിയപ്പെടുന്ന ഇവയെ 2009ലാണ് യുകെയില്‍ ആദ്യമായി കണ്ടെത്തിയത്.

ഇറക്കുമതി ചെയ്ത ചെടികളിലൂടെയായിരിക്കാം ഇവ യുകെയില്‍ എത്തിയതെന്നാണ് കരുതുന്നത്. ഗ്ലോസ്റ്റര്‍ ഷയറിലാണ് ഇവയുടെ ആദ്യ കോളനി പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം എസെക്‌സ്, ലണ്ടന്‍, നോര്‍ഫ്‌ളോക്ക്, കേംബ്രിഡ്ജ്, യോര്‍ക്ക്ഷയര്‍, സഫോള്‍ക്ക് എന്നിവിടങ്ങളിലും ഇവയുടെ കോളനികള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈസ്റ്റ് സസെക്‌സിലെ ഈസ്റ്റ്‌ബോണില്‍ ഇപ്പോള്‍ കണ്ടെത്തിയ കോളനിയില്‍ ലക്ഷക്കണക്കിന് ഉറുമ്പുകളാണ് ഉളളത്.
electric-ants-1

2009ല്‍ ഗ്ലോസ്റ്റര്‍ഷയറിലെ നാഷണല്‍ ട്രസ്റ്റിന്റെ ഹിഡ്‌കോട്ട് മാനര്‍ ഗാര്‍ഡന്‍സിലാണ് ഇതിനു മുമ്പ് വലിയ ഉറുമ്പ് കോളനി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. ഒരു ജംഗ്ഷന്‍ ബോക്‌സില്‍ മാത്രം 35,000 ഉറുമ്പുകളെ അന്ന് കണ്ടെത്തി. ഇലക്ട്രിസിറ്റി കേബിളുകളിലും ജംഗ്ഷന്‍ ബോക്‌സുകളിലുമാണ് ഇവയുടെ കോളനികള്‍ സാധാരണ കാണപ്പെടാറുള്ളത്. അതുകൊണ്ടാണ് ഇലക്ട്രിക് ഉറുമ്പ് എന്ന വിളിപ്പേര് ഇവയ്ക്ക് ലഭിച്ചത്.

ഇവ മൂലം വൈദ്യുതി തടസങ്ങളും ചിലപ്പോള്‍ തീപ്പിടിത്തങ്ങള്‍ പോലും ഉണ്ടാകാറുണ്ട്. 100 മീറ്ററോളം നീളത്തില്‍ വരെ ഇവയുടെ കൂടുകള്‍ ഉണ്ടാകാറുണ്ട്. പരസ്പരം ബന്ധിതമായ കൂടുകള്‍ ചിലപ്പോള്‍ മൈലുകളോളം നീളും. 50 ഏക്കര്‍ വരെ വലിപ്പമുള്ള കൂടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്കി, സൗത്ത് ഈസ്റ്റ് യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം ലാസിയസ് നെഗ്ലെക്റ്റസ് എന്നാണ്. ഈസ്റ്റ്‌ബോണില്‍ ഇപ്പോള്‍ കണ്ടെത്തിയ വലിയ കോളനി രാജ്യത്ത് ഇവ വന്‍തോതില്‍ പെരുകിയിട്ടുണ്ടെന്നതിന്റെ സൂചനയാണ്.

Top