കൊറോണ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലണ്ടന്‍: കൊറോണ രോഗലക്ഷണങ്ങള്‍ വര്‍ധിച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദഹേം ഔദ്യോഗിക വസതിയില്‍ സെല്‍ഫ് ഐസൊലേഷനില്‍ ആയിരുന്നു. തുടര്‍ച്ചയായി അദ്ദേഹം രോഗലക്ഷണം കാണിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രധാനമന്ത്രിക്ക് ചില ടെസ്റ്റുകള്‍ അനിവാര്യമായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

രോഗബാധ കണ്ടെത്തി പത്ത് ദിവസം കഴിഞ്ഞിട്ടും അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ മാറാതിരിക്കുന്നത് എന്ത് എന്നാണ് പരിശോധിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 27 നാണ് 55 കാരനായ ബോറിസ് ജോണ്‍സണിന് കൊറോണ സ്ഥിരീകരിച്ചത്. ചെറിയ പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണയാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ പത്തുദിവസമായി രോഗലക്ഷണങ്ങള്‍ കുറവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Top