ഹൈബിക്കും പ്രതാപനുമെതിരെ കടുത്ത നടപടിക്കൊരുങ്ങി ലോക്സഭാ സ്പീക്കര്‍

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനുമെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് സാധ്യത.

നിലവില്‍ ഒരു ദിവസത്തേക്ക് മാത്രം ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഹൈബി ഈഡനും, ടിഎന്‍ പ്രതാപനുമെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ ഒപി ബിര്‍ള നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എം.പിമാരുടെ പ്രവര്‍ത്തിയില്‍ സ്‌പീക്കര്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്. അഞ്ചു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്ന നിര്‍ദേശവും സ്പീക്കറുടെ പരിഗണനയിലുണ്ട്.

മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവെന്ന മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിഷേധിച്ച ഹൈബിയേയും ടിഎന്‍ പ്രതാപനേയും മാര്‍ഷല്‍മാരെ വച്ച് സ്പീക്കര്‍ ലോക്സഭയില്‍ നിന്നും പുറത്താക്കിയിരുന്നു. സഭയില്‍ നിന്നും തങ്ങളെ കൊണ്ടു പോകാനുള്ള മാര്‍ഷല്‍മാരുടെ നീക്കം ഹൈബിയും പ്രതാപനും തടഞ്ഞതോടെ ഇവര്‍ തമ്മില്‍ ഉന്തും തള്ളുമായിരുന്നു.

ലോക്സഭയിലെ നാടകീയരംഗങ്ങള്‍ക്ക് ശേഷം സ്പീക്കറെ കണ്ട കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ്, പ്രഹ്ളാദ് ജോഷി എന്നിവര്‍ സഭയുടെ അന്തസിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ഹൈബിക്കും പ്രതാപനുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Top