ആള്‍ക്കൂട്ട ആക്രമണം ; ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാരായ എന്‍.കെ.പ്രേമചന്ദ്രനും പി.കെ.കുഞ്ഞാലിക്കുട്ടിയും ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ലോക്‌സഭ ഇത്തവണ സമ്മേളിച്ചപ്പോള്‍ ആദ്യ സ്വകാര്യ ബില്‍ അവതരിപ്പിച്ചത് പ്രേമചന്ദ്രനായിരുന്നു. ശബരിമല വിഷയത്തിലായിരുന്നു ബില്‍. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതേസമയം ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിന് ലോക്സഭയില്‍ നറുക്ക് വീണില്ല. ഒന്‍പത് അംഗങ്ങള്‍ മുപ്പത് സ്വകാര്യ ബില്ലുകളാണ് വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിച്ചത്. ഇവയില്‍ ഏതൊക്കെ ചര്‍ച്ച ചെയ്യണം എന്നു തീരുമാനിക്കാന്‍ നടന്ന നറുക്കെടുപ്പില്‍ ശബരിമല ഉള്‍പ്പെടെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച നാലു ബില്ലുകളും ഉള്‍പ്പെട്ടില്ല. ഇതോടെ ഈ സമ്മേളനത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കില്ലെന്ന് ഉറപ്പായി.

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ 2018 സെപ്തംബര്‍ ഒന്നിനു നിലവിലുണ്ടായിരുന്നതു പോലെ നിലനിര്‍ത്താനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് പ്രേമചന്ദ്രന്‍ ബില്‍ അവതരിപ്പിച്ചത്. വെള്ളിയാഴ്ച അവതരിപ്പിച്ച ബില്ലില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കില്‍ അടുത്ത മാസം ആദ്യം ചര്‍ച്ച നടക്കേണ്ടതാണ്.

Top