ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും മത്സരിക്കില്ല; കോണ്‍ഗ്രസ് പട്ടിക വൈകിട്ട് പുറത്തു വിടും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച സ്‌ക്രീനിങ് കമ്മറ്റി യോഗം അവസാനിച്ചു. ഉത്തരഖണ്ഡില്‍ നിന്ന് രാഹുല്‍ തിരിച്ചെത്തിയ ശേഷം ചേരുന്ന കേന്ദ്ര തെരഞ്ഞടുപ്പ് സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൈമാറും. അതിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രമുഖര്‍ മത്സര രംഗത്തുണ്ടാകില്ല. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ലെന്ന് അറിയിച്ചതായി ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തിലാണ് കേന്ദ്രീകരിക്കുന്നതെന്നും, കെസി വേണുഗോപാലിന് ഡല്‍ഹിയില്‍ തിരക്കുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പറഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ത്ഥിയാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വാസ്നിക് മറുപടി പറഞ്ഞില്ല.

ഇടുക്കി വയനാട് സീറ്റുകളെ ചൊല്ലിയാണ് നിലവില്‍ തര്‍ക്കം തുടരുന്നത്. രണ്ട് സീറ്റുകളും വേണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഇത് അഗീകരിക്കാന്‍ കഴിയില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കളും സ്‌ക്രീനിങ് കമ്മിറ്റിയോഗത്തില്‍ വ്യക്തമാക്കി. ഇടുക്കി സീറ്റ് ഡീന്‍ കുര്യാക്കോസിന് നല്‍കാമെന്നും വയനാട് സീറ്റ് ഐ ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്ത് കെപി അബ്ദുള്‍ മജീദിന് നല്‍കണമെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. വയനാട് ഐ ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റാണെന്നും ചെന്നിത്തല ഉള്‍പ്പടെയുള്ള നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു. അവസാനഘട്ട ചര്‍ച്ചയ്ക്കായി ഹൈക്കമാന്റ് ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചെങ്കിലും സീറ്റ് ലഭിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി ഉമ്മന്‍ചാണ്ടി ഡല്‍ഹി യാത്ര ഒഴിവാക്കി. എറണാകുളം സീറ്റില്‍ കെ വി തോമസിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനും യോഗത്തില്‍ തീരുമാനമായി

കാസര്‍ഗോഡ്് സുബ്ബറായ്, കണ്ണൂര്‍ കെസുധാകരന്‍, കോഴിക്കോട് എംകെ രാഘവന്‍, ചാലക്കുടി ബെന്നി ബഹനാന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, എറണാകുളം കെ വി തോമസ്, പാലക്കാട് വികെ ശ്രീകണ്ഠന്‍, തൃശൂര്‍ ടി എന്‍ പ്രതാപന്‍, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, ആലപ്പുഴ ഷാനിമോള്‍ ഉസ്മാന്‍, തിരുവനന്തപുരം ശശി തരൂര്‍, പത്തനംതിട്ട ആന്റോ ആന്റണി, ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

Top