സ്ഥാനാര്‍ത്ഥികളുടെ കേസ് വിവരങ്ങള്‍ ഉടന്‍ പരസ്യപ്പെടുത്തണം തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികള്‍ ഉടന്‍ തന്നെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പരസ്യപ്പെടുത്താന്‍ നല്‍കുന്നതിന്റെ ചെലവ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

എല്ലാ സ്ഥാനാര്‍ത്ഥികളും തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരം പത്രത്തിലും ടെലിവിഷനിലും പരസ്യം ചെയ്യണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. കഴിഞ്ഞ സെപ്തംബറില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലാണിത്. അതാത് ജില്ലകളില്‍ ഏറ്റവും പ്രചാരമുള്ള മൂന്ന് പത്രങ്ങളില്‍ വോട്ടടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മൂന്ന് തവണ പരസ്യം നല്‍കിയിരിക്കണം. ടെലിവിഷനില്‍ 7 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യമാണ് നല്‍കേണ്ടത്. ഈ ഉത്തരവ് നടപ്പിലാക്കാന്‍ സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയിട്ടുണ്ട്.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന നിലപാടിലാണ് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍. 75 ലക്ഷം രൂപയാണ് സ്ഥാനാര്‍ത്ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക. പരസ്യത്തിനുള്ള ചെലവും ഇതില്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍, തിരഞ്ഞെടുപ്പ് ചെലവിന് പണമുണ്ടാകില്ലനാണ് പാര്‍ട്ടികളുടെ ആക്ഷേപം. എന്നാല്‍, സുപ്രീംകോടതിയുടെ ഉത്തരവില്‍ ഇളവ് നല്‍കാന്‍ തിരഞ്ഞടുപ്പ് കമ്മീഷന് കഴിയില്ല. സ്ഥാനാര്‍ത്ഥികള്‍ പുറമെ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളുടെ പേരിലുളള കേസ് വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

Top