ലോക്പാല്‍ നിയമനം ഉടന്‍ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനം ഉടന്‍ നടത്തണമെന്ന് സുപ്രീംകോടതി.

കാര്യക്ഷമമായി നടപ്പാക്കേണ്ടതാണ് ലോക്പാല്‍ നിയമം. നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ലോക്പാല്‍ നിയമനത്തിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് നിയമനം ഉടന്‍ നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

2013 ലാണ് ലോക്പാല്‍ നിയമനം അംഗീകരിച്ച് കൊണ്ട് പാര്‍ലമെന്റ് നിയമം പാസാക്കിയത്. പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ്, ലോക്‌സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടണമെന്നാണ് ലോക്പാല്‍ നിയമം നിര്‍ദേശിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് ഇല്ലെന്ന കാര്യം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നിയമനം വൈകിപ്പിക്കുകയായിരുന്നു.

മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവാകാനുള്ള അംഗബലമില്ലാത്തതിനാല്‍ ഇതു സംബന്ധിച്ച ഭേദഗതി പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതോടെ ലോക്പാലിനെ നിയമിക്കാന്‍ സാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

കൂടാതെ ലോക്പാല്‍ നിയമനത്തിന് കേന്ദ്രത്തോട് നിര്‍ദേശം വെക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്ന വാദവും കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. നിയമനത്തിനായി പ്രതിപക്ഷ നേതാവിനെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയാണ് കോടതിയില്‍ ഹാജരായത്.

Top