ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിച്ചതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കണം; സര്‍ക്കാരിന് ലോകായുക്തയുടെ നിര്‍ദേശം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വസ നിധിയില്‍ നിന്നുള്ള പണം വകമാറ്റി ചെലവഴിച്ചുവെന്ന കേസില്‍ വാദം തുടരും. ഈ മാസം 11 ന് കേസ് വീണ്ടും പരിഗണിക്കും. മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിന് ലോകായുക്ത നിര്‍ദ്ദേശം നല്‍കി.

ദുരിതാശ്വാസ നിധിയുടെ ഉപയോഗത്തിന് മുഖ്യമന്ത്രിക്ക് വിവേചന അധികാരമുണ്ടെന്ന് ചീഫ് സെക്രട്ടറി ലോകായുക്തയില്‍ അറിയിച്ചു. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബങ്ങളെ സഹായിക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം വകമാറ്റിയെന്നാണ് ആരോപണം.

മുഖ്യമന്ത്രിയെ കൂടാതെ ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം നല്‍കി, അന്തരിച്ച എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വര്‍ണ്ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നല്‍കി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയില്‍ ഉള്‍പ്പെട്ട പൊലീസുകാരന്‍ അപകടത്തില്‍പെട്ടപ്പോള്‍ കുടുംബത്തിന് 20 ലക്ഷം നല്‍കി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകള്‍.

Top