തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസ് ലോകായുക്ത മൂന്നംഗ ബെഞ്ചിനു വിട്ടു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും അടങ്ങിയ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെത്തുടർന്നാണ് നടപടി.
കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാറാണ് മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കും എതിരെ ലോകായുക്തയെ സമീപിച്ചത്. 2018 സെപ്റ്റംബറിൽ ഫയൽ ചെയ്ത ഹർജിയിൽ 2022 മാർച്ച് 18 നാണ് വാദം കേൾക്കൽ പൂർത്തിയായത്.
മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ നിധി സ്വജനപക്ഷപാതത്തോടെ ചെലവഴിച്ചെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെകെ രാമചന്ദ്രന്റെയും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബങ്ങൾക്കും കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തിൽപ്പെട്ടപ്പോൾ മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയത് സ്വജനപക്ഷപാതമാണെന്നായിരുന്നു ഹർജിയിലെ വാദം.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ട് സർക്കാർ നിയമമുണ്ടാക്കിയത് ഈ കേസ് പരിഗണനയിലുള്ളതുകൊണ്ടാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ലോകായുക്ത വിധി എതിരായ വന്നാലും അത് തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതാണ് നിയമം. നിയമസഭ ബിൽ പാസാക്കിയെങ്കിലും ഗവർണർ അംഗീകാരം നൽകിയിട്ടില്ല.