ജലീലിനെതിരായ ലോകായുക്ത ഉത്തരവ്; സര്‍ക്കാരിന് എജിയുടെ നിയമോപദേശം

കൊച്ചി: ബന്ധുനിയമനവിവാദത്തില്‍ മുന്‍മന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവിനെ സര്‍ക്കാരിന് തന്നെ നേരിട്ട് എതിര്‍ത്ത് ഹര്‍ജി നല്‍കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് മുന്‍മന്ത്രിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്. ജലീലിനൊപ്പം സര്‍ക്കാരിന് നേരിട്ടും ഉത്തരവിനെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കാമെന്നാണ് എജി നിയമോപദേശം നല്‍കിയിരിക്കുന്നത്.

ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി വ്യക്തമാക്കുന്നത്. ലോകായുക്ത ആക്ട് സെക്ഷന്‍ 9 പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തില്‍ എജി പറയുന്നു. പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് മുമ്പ് എതിര്‍കക്ഷിക്ക് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനില്‍ക്കില്ലെന്നും എജി നിയമോപദേശത്തില്‍ നിരീക്ഷിക്കുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനും തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് എജി പറയുന്നത്. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പ്രാഥമിക വാദം കേട്ട ശേഷം ഉത്തരവിനായി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. ജലീല്‍ മന്ത്രിസ്ഥാനത്തുനിന്ന് രാജി വച്ചതായി അഭിഭാഷകന്‍ വാദത്തിനിടെ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചിരുന്നു.

ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് കെ ടി ജലീല്‍ ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് രാജിക്കത്ത് നല്‍കിയത്. ലോകായുക്തയുടെ നടപടികള്‍ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്ന് സ്ഥാപിക്കാനാണ് പ്രാഥമിക വാദത്തില്‍ ജലീല്‍ ശ്രമിച്ചത്. തനിക്കെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധനയോ ഉണ്ടായില്ല. ചട്ടങ്ങള്‍ക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികള്‍ സ്വീകരിച്ചതും ഉത്തരവിറക്കിയതും.

ഈ ഉത്തരവ് അതേപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയില്ല. വേണമെങ്കില്‍ ഉത്തരവിലെ നിര്‍ദേശം നടപ്പാക്കാതെയും ഇരിക്കാമെന്നും ജലീലിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇതിനെ പിന്താങ്ങി സര്‍ക്കാരും ഇന്നലെ വാദത്തിനിടെ രംഗത്തെത്തിയിരുന്നു. ജലീലിന്റെ കാര്യത്തില്‍ മൗലികാവകാശ ലംഘനമുണ്ടായെന്ന് സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു. സ്വന്തം ഭാഗം പറയാന്‍ കൃത്യമായ അവസരം കിട്ടിയില്ല.

എന്നാല്‍ സ്വന്തമായി അന്വേഷണം നടത്താന്‍ ലോകായുക്തക്ക് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് ജലീലിനെയും സര്‍ക്കാരിനേയും ഓര്‍മിപ്പിച്ചു. ജലീല്‍ ഇപ്പോഴും മന്ത്രിയാണോയെന്ന് കോടതി ചോദിച്ചപ്പോഴാണ് രാജിവെച്ച കാര്യം അഭിഭാഷകന്‍ അറിയിച്ചത്. ലോകായുക്തയുടെ ഉത്തരവിലെ തുടര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ഉണ്ടായിരുന്നെങ്കിലും പ്രാഥമിക വാദത്തിനിടെ ജലീലിന്റെ അഭിഭാഷകന്‍ ഇക്കാര്യം സൂചിപ്പിച്ചില്ല.

ഒന്നര മണിക്കൂര്‍ വാദം കേട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഉത്തരവിനായി മാറ്റി വച്ചിരിക്കുകയാണ്. ഹര്‍ജി തളളുമോ, അതോ സ്റ്റേ അനുവദിച്ച് ഫയലില്‍ സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇതിനിടെയാണ് സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എത്തിയേക്കുമെന്ന സൂചനയുമായി എജിയുടെ നിയമോപദേശം വരുന്നത്.

 

Top