ജഡ്ജിമാര്‍ക്കെതിരെയുള്ള അനാവശ്യ ആരോപണങ്ങള്‍ അംഗീകരിക്കാനാവില്ല; ലോകായുക്ത ജസ്റ്റിസ്

കൊച്ചി: ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. സത്യത്തിനും നീതിക്കും വേണ്ടി മാത്രമേ നിലകൊള്ളാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തവര്‍ക്ക് നിരാശയുണ്ടാകും.ജഡ്ജിമാര്‍ക്കെതിരെയുള്ള അനാവശ്യ ആരോപണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസക്കുറവും ആദരവില്ലായ്മയുമാണ് ഇത് കാണിക്കുന്നത്. നിയമപരമായ മാര്‍ഗങ്ങള്‍ തേടുന്നതിന് പകരം മാധ്യമങ്ങളിലൂടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു.ഇത് അവരുടെ നിരാശയില്‍ നിന്നാണ്. ഇവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തി അപലപനീയമാണ്. വ്യാജ ആരോപണങ്ങളിലൂടെ ജഡ്ജിമാരുടെ രോമം പോലും കൊഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടിരുന്നു. ലോകായുക്തയ്ക്കായി ചെലവഴിക്കുന്ന കോടികള്‍ ക്ഷേമപെന്‍ഷന്‍ നല്കാനും കുടുംബശ്രീക്കാരുടെ കുടിശിക തീര്‍ക്കാനും മറ്റും വിനിയോഗിക്കണം. ഭാവി കേരളത്തോട് പിണറായി ചെയ്ത ഈ കൊടുംക്രൂരതയെക്കുറിച്ചാണ് ലോകായുക്ത ദിനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

Top