ലോകായുക്ത ബിൽ: എതിർപ്പുമായി സിപിഐ

തിരുവനന്തപുരം: ലോകായുക്ത ബില്ലിനെച്ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത രൂക്ഷം. ബില്ലില്‍ എതിര്‍പ്പ് അറിയിച്ച് സി.പി.ഐ. മന്ത്രിമാര്‍ രംഗത്തുവന്നു. മന്ത്രിമാരായ കെ.രാജനും പി. പ്രസാദുമാണ് എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. ഈ രൂപത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്നാണ് അവർ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചത്.

ഈമാസം 22 മുതല്‍ നിയമ നിര്‍മാണത്തിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സായി കൊണ്ടുവന്ന, ഗവര്‍ണറുടെ നിലപാടിനേത്തുടര്‍ന്ന് അസാധുവായ ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി മന്ത്രിസഭാ യോഗത്തിന്റെ പരിഗണയ്ക്ക് കൊണ്ടുവന്നത്. ഇത് പരിഗണിക്കുമ്പോഴാണ് സി.പി.ഐ. മന്ത്രിമാരായ കെ.രാജനും പി. പ്രസാദും പാര്‍ട്ടിയുടെ നിലപാട് അറിയിച്ചത്.

ബില്‍ ഈ രൂപത്തില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ല. രാഷ്ട്രീയ കൂടിയാലോചന നടത്തിയേ മതിയാകൂ എന്നാണ് സി.പി.ഐ. മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചത്. ലോകായുക്തയുടെ വിധി അതേപടി നടപ്പാക്കണം എന്നതിന് പകരം ലോകായുക്തയുടെ വിധിക്ക് മേല്‍ മുഖ്യമന്ത്രിക്ക് പുന:പരിശോധനാ അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ബില്ലിന്റെ കരടിലുള്ളത്.

എന്നാല്‍, ഈ വ്യവസ്ഥ അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ലെന്നാണ് സി.പി.ഐയുടെ നിലപാട്. അതിന് പകരം മറ്റൊരു കമ്മിറ്റിയെ നിയോഗിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ സി.പി.ഐ. മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്നാല്‍ ആ നിര്‍ദേശങ്ങളൊന്നും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

Top