ലോകയുക്താ നിയമഭേദഗതി; ഗവര്‍ണറുടെ നടപടി ഇന്നുണ്ടായേക്കും

തിരുവനന്തപുരം: ലോകായുക്ത വിവാദ നിയമഭേദഗതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ ഏവരും ഉറ്റുനോക്കുന്നത് ഗവര്‍ണര്‍ എന്ത് തീരുമാനമെടുക്കുമെന്നതാണ്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ നടപടി ഇന്നുണ്ടായേക്കും. നിയമഭേഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഗവര്‍ണ്ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പ് വച്ചാല്‍ സര്‍ക്കാരിന് ഗുണമാകും. പ്രതിപക്ഷത്തിനാകട്ടെ വലിയ തിരിച്ചടിയായി അത് മാറുകയും ചെയ്യും. പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഉറപ്പാണ്.

അതേസമയം ഓര്‍ഡിനന്‍സ് തിരച്ചയച്ചാല്‍ സര്‍ക്കാരിനാകും കനത്ത തിരിച്ചടി. സി പി ഐ അടക്കം എതിര്‍പ്പ് പരസ്യമാക്കിയ സാഹചര്യത്തില്‍ സി പി എമ്മിന് അതൊരു ക്ഷീണവുമാകും.

ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ ചൊവ്വാഴ്ച ഗവര്‍ണ്ണറെ അറിയിച്ചത്.

ലോക്പാല്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാന വിഷയമാണ്. അതുകൊണ്ട് നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താം. നിയമത്തില്‍ മാറ്റം വരുത്താന്‍ രാഷ്ട്പതിയുടെ അംഗീകാരം വേണ്ടെന്നും സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Top