രണ്ടാമത് ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: രണ്ടാമത് ലോക കേരളസഭ ഇന്നവസാനിക്കും. പ്രവാസികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി ഉച്ചക്ക് മറുപടി നല്‍കും. ലോക കേരളസഭ നിയമമാക്കാനുള്ള കരട് ബില്ലിന്‍മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി ബില്ല് സഭ അംഗീകരിക്കും. തുടര്‍ന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്ത് നിയമസഭ പാസാക്കിയാല്‍ മാത്രമേ ബില്ല് നിയമമായി മാറുകയുള്ളു.

സഭയുടെ നിയന്ത്രണം സ്പീക്കര്‍ ചെയര്‍മാനായ ഏഴ് അംഗ പ്രസീഡിയത്തിനാണെന്നും ലോകകേരളസഭയിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അംഗത്വം റദ്ദാക്കുമെന്നും കരടില്‍ പറയുന്നു. മാത്രമല്ല സഭ നേതാവ് മുഖ്യമന്ത്രിയും ഡെപ്യൂട്ടി ലീഡര്‍ പ്രതിപക്ഷ നേതാവുമാണ്.

സിവില്‍ കോടതികള്‍ക്ക് ലോക കേരളസഭയുടെ തീരുമാനങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ സഭ നിര്‍ബന്ധമായും സമ്മേളിക്കണമെന്നും കരടില്‍ പറയുന്നു.

ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് ലോകകേരള സഭ നിയമമായി മാറാനാണ് സാധ്യത.

Top