രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 95 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

vote

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

തെക്കന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയും തമിഴ്‌നാടുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. പുതുച്ചേരി ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങള്‍ വിധി കുറിക്കും. ഇതോടെ തമിഴ്‌നാട്ടില്‍ വെല്ലൂര്‍ ഒഴികെ എല്ലായിടത്തും വോട്ടെടുപ്പ് പൂര്‍ത്തിയാകും. ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23ലേക്ക് മാറ്റിയിട്ടുണ്ട്.

കര്‍ണാടകയിലെ 14 മണ്ഡലങ്ങളില്‍, മഹാരാഷ്ട്രയിലെ പത്തിടത്ത്, ബീഹാറിലെയും ഒഡീഷയിലെയും അസമിലെയും അഞ്ചിടങ്ങളില്‍, പശ്ചിമ ബംഗാളിലെ മൂന്ന്, പുറമെ ജമ്മുവിലെ കത്വ മേഖല ഉള്‍ക്കൊള്ളുന്ന ഉധംപൂര്‍ അടക്കം രണ്ട് മണ്ഡലങ്ങളിലും മണിപ്പൂരിലെ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തിലും ഈ ഘട്ടത്തിലാണ് തെരെഞ്ഞെടുപ്പ്.

മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, നിഖില്‍ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്‌ലി, ഹേമമാലിനി, അന്‍പുമണി രാംദോസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, പൊന്‍ രാധാകൃഷ്ണന്‍, കനിമൊഴി തുടങ്ങിയ നേതാക്കള്‍ ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.

സിനിമാ മേഖലയിലെ പല താരങ്ങളും വോട്ട് രേഖപ്പെടുത്തി. തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളേജിലെ പോളിങ്ങ് ബൂത്തിലായിരുന്നു രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്. ചെന്നൈ സെന്‍ഡ്രല്‍ മണ്ഡലത്തിലെ വോട്ടറാണ് രജനികാന്ത്.

ചെന്നൈ സൗത്ത് മണ്ഡലത്തിലെ വോട്ടറായ നടന്‍ വിജയ് അഡയാര്‍ പോളിങ്ങ് സെന്‍ഡ്രലില്‍ വോട്ട് രേഖപ്പെടുത്തി. നടന്‍ അജിത്ത് ഭാര്യ ശാലിനി എന്നിവര്‍ ചെന്നൈ തിരുവാണ്‍മിയൂറില്‍ വോട്ട് രേഖപ്പെടുത്തി. മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ ഹാസനും മകള്‍ ശ്രുതി ഹാസനും ചെന്നൈ ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. ബംഗ്ലൂരു സെന്‍ട്രലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നടനുമായ പ്രകാശ് രാജും വോട്ട് രേഖപ്പെടുത്തി. സൂപ്പര്‍താരം സൂര്യയും ഭാര്യ ജ്യോതികയും സഹോദരന്‍ കാര്‍ത്തിക്കും വോട്ട് രേഖപ്പെടുത്തി.

Top