ഒബിസി ബില്‍ ലോക്‌സഭ പാസാക്കി; സംസ്ഥാനങ്ങള്‍ക്ക് ഒബിസി പട്ടിക തയാറാക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ഏകകണ്ഠമായാണ് ഭേദഗതി പാസാക്കിയത്. 385 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ആരും എതിര്‍ത്തില്ല. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബില്ല് പാസായത്. മറാത്താ കേസിലെ സുപ്രിംകോടതി വിധി നിയമംമൂലം മറികടക്കാനാണ് ഭേദഗതി. ഭരണഘടനാ ഭേദഗതി രാജ്യസഭ നാളെ പരിഗണിക്കും.

മറാത്താ സംവരണം റദ്ദാക്കിയ സുപ്രീംകോടതി ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന് വ്യക്തമാക്കിയിരുന്നു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ ഭരണഘടന പദവി നല്‍കിയ സാഹചര്യത്തിലാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി കേരളത്തില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഹൈക്കോടതി തടഞ്ഞിരുന്നു.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സ്വന്തമായി ഒബിസി പട്ടിക തയാറാക്കാന്‍ കഴിയുന്ന ഭരണ ഘടനാ ഭേദഗതിയാണ് ഒബിസി ബില്‍. സാമൂഹ്യനീതിമന്ത്രി വീരേന്ദ്രകുമാറാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകുന്നതോടെ ഓരോ സംസ്ഥാനത്തിനും സ്വന്തമായി ഒബിസി പട്ടിക തയ്യാറാക്കാന്‍ കഴിയും. പെഗാസസ് ചാരവൃത്തി, കര്‍ഷകപ്രക്ഷോഭം എന്നീ വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന പ്രതിപക്ഷം ഈ ബില്‍ പാസാക്കാന്‍ ഇരുസഭയിലും സര്‍ക്കാരുമായി സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

Top