സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തി; ഇതുവരെ 52.07ശതമാനം പേര്‍ വോട്ട് ചെയ്തു

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തി. കാസര്‍ഗോഡ്, പത്തനംതിട്ട, കോട്ടയം, വയനാട്, കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതുവരെയുള്ള പോളിംഗ് ശതമാനം 52.07 ആണ്. ഇരുപത് മണ്ഡലങ്ങളിലായി 24,970 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.261,51,534 വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരും1,26,84,839 പുരുഷ വോട്ടര്‍മാരുണ്ട്. 174 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഇത്തവണ സമ്മതിദാനാവകാശം നിര്‍വ്വഹിക്കും. 2,88,191 പേല്‍ കന്നിവോട്ടര്‍മാരാണ്.

പ്രശ്നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മണിക്ക് പോളിംഗ് തുടങ്ങി. വൈകിട്ട് ആറ് മണിയ്ക്ക് പോളിംഗ് അവസാനിക്കും. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡടക്കം ഫോട്ടോ പതിച്ച 12 തിരിച്ചറിയല്‍ രേഖകളിലൊന്നോ ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം. വോട്ടെണ്ണല്‍ മെയ് 23ന് നടക്കും.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 73.79 ശതമാനം ആയിരുന്നു പോളിങ്. മരിച്ചവരുടെ പേരുകളും ഇരട്ടിപ്പുകളും വോട്ടര്‍ പട്ടികയില്‍ നിന്നു പരമാവധി ഒഴിവാക്കിയ ശേഷം നടന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.10 ശതമാനം ആയിരുന്നു പോളിങ്. പോസ്റ്റല്‍ വോട്ട് കൂട്ടാതെയുള്ള കണക്കുകളാണിത്. ഇക്കുറി ഇതും മറികടക്കുമെന്നാണു വിലയിരുത്തല്‍.

പല മണ്ഡലങ്ങളിലും ഒരേ പേരുകള്‍ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുള്ളതിനാല്‍ കള്ള വോട്ടിനുള്ള സാധ്യത രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top