ലോക്‌സഭാ തിരഞ്ഞെടുപ്പ്, യുഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുന്നു; ഇന്ന് മുസ്ലീം നേതാക്കളുമായി ചര്‍ച്ച നടത്തും

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുന്നു. മുസ്ലിം ലീഗ് നേതാക്കളുമായി യുഡിഎഫ് നേതൃത്വം ഇന്ന് കൂടിക്കാഴ്ച നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി അധികമായി ആവശ്യപ്പെടാനാണ് ലീഗ് നേതൃത്വത്തിന്റൈ് തീരുമാനം. വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ സീറ്റ് ലീഗിന് നല്‍കണമെന്നാണ് ആവശ്യം. രാഹുല്‍ ഗാന്ധി മത്സരിക്കുന്നെങ്കില്‍ രണ്ടു സീറ്റില്‍ തൃപ്തരാവും.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. കോട്ടയം സീറ്റാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ഇതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. മുസ്ലിം ലീഗുമായുള്ള ചര്‍ച്ചയും ഇന്നുകൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്നാണ് വിലയിരുത്തല്‍. ഇന്ത്യ മുന്നണി ദേശീയതലത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ സി.പി.ഐ.എം തയ്യാറെടുക്കുകയാണ്. രാജസ്ഥാന്‍, ബീഹാര്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ സീറ്റ് ആവശ്യപ്പെടും. തമിഴ്‌നാട്ടില്‍ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകള്‍ വിട്ടു നല്‍കാനാവില്ലെന്നും പാര്‍ട്ടി നിലപാടെടുത്തു.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍, ചുരു മണ്ഡലങ്ങളില്‍ വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ പാല്‍ഗര്‍, ബിന്തോരി മണ്ഡലങ്ങള്‍ ആവശ്യപ്പെടും. കോയമ്പത്തൂര്‍ സീറ്റ് കമലഹാസന്റെ പാര്‍ട്ടിക്ക് സീറ്റ് വിട്ട് നല്‍കാനാവില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 71 സീറ്റില്‍ മത്സരിച്ചപ്പോള്‍ മൂന്നിടത്താണ് സി.പി.ഐ.എമ്മിന് ജയിക്കാനായത്.

Top