ലോക്സഭാ തെരെഞ്ഞെടുപ്പ്;എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും. സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്നത്തെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ശേഷം അറിയാം. രാവിലെ സംസ്ഥാന എക്സിക്യൂട്ടീവും, സംസ്ഥാന കൗണ്‍സിലും ചേരും. സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. സി.പി.എം മത്സരിക്കുന്ന 15 ഇടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നാളെയാണ് പ്രഖ്യാപിക്കുന്നത്.

കാസര്‍ഗോഡ് എംവി ബാലകൃഷ്ണന്‍, കണ്ണൂരില്‍ എംവി ജയരാജന്‍, വടകരയില്‍ കെകെ ശൈലജ, വയനാട്ടില്‍ ആനി രാജ, കോഴിക്കോട് എളമരം കരീം, മലപ്പുറത്ത് വി വസീഫ്, പൊന്നാനിയില്‍ കെഎസ് ഹംസ, പാലക്കാട് എ വിജയരാഘവന്‍, തൃശ്ശൂരില്‍ വിഎസ് സുനില്‍കുമാര്‍, ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, എറണാകുളത്ത് കെജെ ഷൈന്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജ്, കോട്ടയത്ത് തോമസ് ചാഴികാടന്‍, പത്തനംതിട്ടയില്‍ തോമസ് ഐസക്, ആലപ്പുഴയില്‍ എഎം ആരിഫ്, മാവേലിക്കരയില്‍ സിഎ അരുണ്‍കുമാര്‍, കൊല്ലത്ത് എം മുകേഷ്, ആറ്റിങ്ങല്‍ വി ജോയ്, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരാണ് ഇടത് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്.അതിനിടെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കെജെ ഷൈന്‍ പ്രചാരണം നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. പത്തനംതിട്ടയില്‍ ഏറെ നേരത്തെ തന്നെ തോമസ് ഐസകും പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. സിറ്റിങ് എംപി തോമസ് ചാഴികാടന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ തട്ടകമായ കോട്ടയത്തും ഔദ്യോഗികമായി തന്നെ പ്രചാരണം ആരംഭിച്ചു.

വയനാട്ടില്‍ ആനി രാജയെ നിര്‍ത്താമെന്ന ശിപാര്‍ശയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചു. ജില്ലാ നേതൃയോഗങ്ങള്‍ ഇതിനൊപ്പം രണ്ട് പേരുകള്‍ കൂടി ചേര്‍ത്തു നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 20 ല്‍ 15 സീറ്റിലാണ് സിപിഐഎം മത്സരിക്കുന്നത്. നാലിടത്ത് സിപിഐയും ഒരു സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനുമാണ്.

Top