ലോക്‌സഭാ തെരഞ്ഞെടുപ്പ്;പശ്ചിമ ബംഗാളില്‍ സിപിഐഎം-കോണ്‍ഗ്രസ് സീറ്റ് ധാരണ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഐഎം-കോണ്‍ഗ്രസ് സീറ്റ് ധാരണ. കോണ്‍ഗ്രസ് 12 സീറ്റുകളില്‍ മത്സരിച്ചേക്കും. ഇടതുപക്ഷ പാര്‍ട്ടികള്‍ 24 സീറ്റുകളിലും, ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് ആറ് സീറ്റിലുമാകും മത്സരിക്കുക. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് 42 ലോക്‌സഭാ സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് ഇടതുമുന്നണിയുമായും ഇന്ത്യന്‍ സെക്കുലര്‍ മുന്നണിയുമായും (ഐഎസ്എഫ്) ലോക്‌സഭാ സീറ്റ് സംബന്ധിച്ച് ധാരണയിലെത്തിയിരിക്കിന്നത്. മുര്‍ഷിദാബാദ് സീറ്റ് സിപിഐഎമ്മിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പകരമായി കോണ്‍ഗ്രസിന് പുരുലിയ, റാണിഗഞ്ച് സീറ്റുകള്‍ നല്‍കും. സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം മുര്‍ഷിദാബാദില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന.

അതേസമയം പുരുലിയ, റാണിഗഞ്ച് സീറ്റുകള്‍ വിട്ടുനല്‍കാനുള്ള തീരുമാനത്തില്‍ ഇടതുമുന്നണിക്കുള്ളില്‍ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ പരമ്പരാഗത മൂന്ന് സീറ്റുകളൊന്നും – പുരുലിയ, കൂച്ച് ബെഹാര്‍, ബരാസത്ത് കോണ്‍ഗ്രസിനോ ഐഎസ്എഫിനോ നല്‍കരുതെന്നാണ് എഐഎഫ്ബി ആവശ്യം. ബസീര്‍ഹത്ത് സീറ്റും ഇടതുപക്ഷത്ത് ഒരു തര്‍ക്ക വിഷയമാണ്. സീറ്റ് സി.പി.ഐ.എമ്മിന് വിട്ടുകൊടുക്കാന്‍ സി.പി.ഐ തയ്യാറല്ല.

സീറ്റില്‍ സന്ദേശ്ഖാലി സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം അറസ്റ്റിലായ നിറപട സര്‍ദാറിനെ മത്സരിപ്പിക്കാനാണ് സിപിഐഎമ്മിന് താല്‍പര്യം. കോണ്‍ഗ്രസിന്റെ തീരുമാനത്തിനായി കാത്തുനില്‍ക്കാതെ, ഇടതുപക്ഷം ഈ ആഴ്ച ആദ്യം 17 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു ബാക്കി ഏഴ് പേരുകള്‍ കൂടി ഉടന്‍ പ്രഖ്യാപിച്ചേക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഐഎസ്എഫും ഒരുമിച്ചാണ് മത്സരിച്ചത്.

Top