അമേഠിയില്‍ രാഹുലിന്റെ തോല്‍വി; കാരണം കണ്ടെത്തി കോണ്‍ഗ്രസിന്റെ അന്വേഷണ കമ്മീഷന്‍

അമേഠി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തോറ്റതിന്റെ കാരണം കണ്ടെത്തി കോണ്‍ഗ്രസിന്റെ രണ്ടംഗ അന്വേഷണ കമ്മീഷന്‍ .

എസ്പി-ബിഎസ്പി സഖ്യം ബിജെപിക്ക് എതിരായിരുന്നുവെങ്കിലും അമേഠിയില്‍ അവരുടെ വോട്ടുകള്‍ ബിജെപിക്ക് വീണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എസ്പി, ബിഎസ്പി പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കായി പ്രവര്‍ത്തിച്ചില്ലെന്നും വോട്ട് ചെയ്യണമെന്ന് തങ്ങളുടെ ആളുകളോട് പറയുകയോ ചെയ്തില്ലെന്നുമാണ് കണ്ടെത്തല്‍.

എഐസിസി സെക്രട്ടറിമാരായ സുബൈര്‍ ഖാന്‍, കെഎല്‍ ശര്‍മ്മ എന്നിവരാണ് അന്വേഷണം നടത്തിയത്. ഇവര്‍ റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെ പ്രതിനിധികളായിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 4.08 ലക്ഷം വോട്ടുകളാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്. ഇപ്രാവശ്യം അത് 4.13 ലക്ഷമായി ഉയര്‍ന്നിരുന്നു.

2014 ല്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് ഇവിടെ 57000 വോട്ടാണ് ലഭിച്ചത്. എസ്പി, ബിഎസ്പി പാര്‍ട്ടികളുടെ ഈ വോട്ട് പൂര്‍ണമായി രാഹുല്‍ ഗാന്ധിക്ക് വീണിരുന്നെങ്കില്‍ ജയിച്ചേനെയെന്നാണ് വിലയിരുത്തല്‍.

Top