തെരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, വിധി എഴുതുന്നത് 51 മണ്ഡലങ്ങള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ 8.75 കോടി വോട്ടര്‍മാരാണ് ഇന്ന് വിധി എഴുതുന്നത്.

രാജ്യം ഏറെ ഉറ്റുനോക്കുന്ന അമേഠിയിലും ഇന്നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലെ 12 ഉം മധ്യപ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ 7 വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,സോണിയാ ഗാന്ധി, കേന്ദ്ര മന്ത്രി രാജ്‌നാഥ്‌സിങ്, സ്മൃതി ഇറാനി എന്നിവരാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ഹാജിപൂരില്‍ എന്‍.ഡി.എ ഘടകകക്ഷി ലോക ജന്‍ ശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാനും ഈസ്റ്റ് ചമ്പാരയില്‍ കേന്ദ്രമന്ത്രി രാധാമോഹന്‍ സിങും ജനവിധി തേടും.

രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡും മത്സരിക്കുന്നുണ്ട്. 12 മണ്ഡലങ്ങള്‍ കൂടി പോളിങ് ബൂത്തില്‍ എത്തുന്നതോടെ രാജസ്ഥാനിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.പശ്ചിമബംഗാളിലെ 8ഉം മധ്യപ്രദേശിലെ 7ഉം, മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഇതിന് പുറമേ ബിഹാറിലെ 5 സീറ്റുകളിലും ഝാര്‍ഘണ്ഡിലെ 4 സീറ്റിലും ജമ്മു കശ്മീരിലെ രണ്ടും മണ്ഡലങ്ങളിലും ഇന്ന് ജനം വോട്ട് ചെയ്യും.

Top