കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് ; വിധിയെഴുതുന്നത് 2.61 കോടി വോട്ടര്‍മാര്‍

തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവില്‍ കേരളം പോളിങ് ബൂത്തിലേക്ക്. 2.61 കോടി വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. ഇരുപത് മണ്ഡലങ്ങളിലായി 24,970 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.261,51,534 വോട്ടർമാരാണ് ഇത്തവണയുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരും1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്‌ജെൻഡർ വോട്ടർമാര്‍ ഇത്തവണ സമ്മതിദാനാവകാശം നിര്‍വ്വഹിക്കും. 2,88,191 പേല്‍ കന്നിവോട്ടര്‍മാരാണ്.

പ്രശ്നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മണിക്ക് പോളിം​ഗ് തുടങ്ങും. വൈകിട്ട് ആറ് മണിയ്ക്ക് പോളിംഗ് അവസാനിക്കും.

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡടക്കം ഫോട്ടോ പതിച്ച 12 തിരിച്ചറിയല്‍ രേഖകളിലൊന്നോ ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം. വോട്ടെണ്ണല്‍ മെയ് 23ന് നടക്കും.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 73.79 ശതമാനം ആയിരുന്നു പോളിങ്. മരിച്ചവരുടെ പേരുകളും ഇരട്ടിപ്പുകളും വോട്ടര്‍ പട്ടികയില്‍ നിന്നു പരമാവധി ഒഴിവാക്കിയ ശേഷം നടന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.10 ശതമാനം ആയിരുന്നു പോളിങ്. പോസ്റ്റല്‍ വോട്ട് കൂട്ടാതെയുള്ള കണക്കുകളാണിത്. ഇക്കുറി ഇതും മറികടക്കുമെന്നാണു വിലയിരുത്തല്‍.

പല മണ്ഡലങ്ങളിലും ഒരേ പേരുകള്‍ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുള്ളതിനാല്‍ കള്ള വോട്ടിനുള്ള സാധ്യത രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top