ആറാം ഘട്ട വോട്ടെടുപ്പ് ; 7 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്

ന്യൂഡൽഹി : ലോകസഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പോളിംഗ് ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഉത്തര്‍ പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ബംഗാളിലെയും ബിഹാറിലെയും എട്ടു വീതം സീറ്റുകളിലും ജനം വിധിയെഴുതും. കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് പശ്ചിമബംഗാളില്‍ ഒരുക്കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ 14, മധ്യപ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ എട്ട് വീതം, ഡല്‍ഹിയില്‍ 7, ഹരിയാനയില്‍ 10, ജാര്‍ഖണ്ഡില്‍ നാലും മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ഡല്‍ഹിയിലും ഹരിയാനയിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും. ത്രിപുര ഈസ്റ്റിലെ 168ഉം തേനിയിലെ 12ഉം ബൂത്തുകളില്‍ റീപോളിങ്ങും ഇതോടൊപ്പം നടക്കും.

ജ്യോതിരാദിത്യ സിന്ധ്യ, കീര്‍ത്തി ആസാദ്, ഭൂപേന്ദിര്‍ സിങ്ങ് ഹൂഡ, ഷീലാ ദീക്ഷിത്, ഗൗതം ഗംഭീര്‍ എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖര്‍ ഇന്ന് വോട്ട് ചെയ്യും.

ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണയും ദ്വിഗ് വിജയ് സിങ്ങിനെതിരെ ഭീകരാക്രമണക്കേസിലെ പ്രതി പ്രഗ്യാസിങ് മത്സരിക്കുന്ന ഭോപ്പാലും ഇന്ന് വിധിയെഴുതും. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, രാധാമോഹന്‍ സിങ് എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

Top